ചന്ദ്രേട്ടനെ തൃശ്ശൂര്‍ പൂരത്തിന് കാണില്ല, ജാതിയുടെ പേരില്‍ തഴയപ്പെട്ട തിമിലവാദ്യകാരന് അക്കാദമി പുരസ്‌കാരം;അഭിനന്ദിച്ച് ബികെ ഹരി നാരായണന്‍

തൃശ്ശൂര്‍: ജാതിയുടെ പേരില്‍ തഴയപ്പെട്ട തിമിലവാദ്യകാരന്‍ പെരിങ്ങോട് ചന്ദ്രന് സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ചതിനെ പ്രശംസിച്ച് ഗാനരചയിതാവ് ബികെ ഹരി നാരായണന്‍. ജാതിവ്യവസ്ഥക്കെതിരെ തിമിലയില്‍ നടത്തുന്ന പോരാട്ടത്തിനുള്ള അംഗീകാരമായി ചന്ദ്രന്‍ നേടിയ പുരസ്‌കാരത്തെ കാണമെന്ന് ഹരിനാരായണന്‍ പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു ഹരിനാരായണന്‍ ചന്ദ്രനെ അഭിനന്ദിച്ചത്. മികച്ച തിമിലക്കാരനായിട്ടും ചന്ദ്രനെ സംസ്ഥാനത്തെ പൂരവേദികളില്‍ നിന്നും തഴയുന്നു. തൃശൂര്‍ പൂരത്തിന് തിരുവമ്പാടിയിലോ, പാറമേക്കാവിലോ, പ്രമുഖ ക്ഷേത്ര പഞ്ചവാദ്യങ്ങള്‍ക്കോ ചന്ദ്രനെ കാണാനാവില്ല.

ഇത് തിമിലകൊട്ടില്‍ മികവോ, പ്രതിഭയോ, അനുഭവമോ ഇല്ലാത്തത് കൊണ്ടല്ല. മറിച്ച് ആചാരം അനുഷ്ഠാനം എന്നൊക്കെയുള്ള ഓമനപ്പേരില്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയത ഒന്ന് കൊണ്ടുമാത്രമാണെന്നും ഹരിനാരായണന്‍ പറഞ്ഞു.

ഹരിനാരായണന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

വാദ്യരംഗത്ത് ജാതീയത ഇപ്പോഴും ഉണ്ടോ ? എന്ന ചോദ്യത്തിന് ഉത്തരമാണ് പെരിങ്ങോട് ചന്ദ്രന്‍ അഥവാ കലാമണ്ഡലം ചന്ദ്രന്‍ . മികച്ച തിമിലക്കാരനായിട്ടും ചന്ദ്രേട്ടന്‍ കേരളത്തിലെ വലിയ വലിയ പൂരവേദികളില്‍ നിന്നും തഴയപ്പെടുന്നു. തൃശൂര്‍ പൂരത്തിന് തിരുവമ്പാടിയിലോ ,പാറമേക്കാവിലോ , പ്രമുഖ ക്ഷേത്ര പഞ്ചവാദ്യങ്ങള്‍ക്കോ നിങ്ങള്‍ക്ക് ചന്ദ്രേട്ടനെ കാണാനാവില്ല .

ഇത് തിമിലകൊട്ടില്‍ മികവോ ,പ്രതിഭയോ ,അനുഭവമോ ഇല്ലാത്തത് കൊണ്ടല്ല. മറിച്ച് ആചാരം അനുഷ്ഠാനം എന്നൊക്കെയുള്ള ഓമനപ്പേരില്‍ ഇന്നും നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുന്ന ജാതീയത ഒന്ന് കൊണ്ടുമാത്രമാണ്. പ്രത്യേകിച്ച് തിമിലക്കാരനാണങ്കില്‍ പറയുകയും വേണ്ട .

പ്രായത്തിലും പ്രവൃത്തിയിലും തനിക്ക് താഴേയുള്ളവരും ,ശിഷ്യസമാനരും ,മേല്‍ജാതിയുടെ ഏലസ്സ് കെട്ടി കൊട്ടുന്ന കൊട്ടിടങ്ങളില്‍ നിന്ന്, പെരിങ്ങോട് ചന്ദ്രന്‍ മാറിനില്‍ക്കുന്നു .മൗനത്തോടെ , വിഷമംകടിച്ചമര്‍ത്തി. ആ വിഷമമാണ് അയാളുടെ തിമില വട്ടത്തില്‍ കൈകള്‍ തീര്‍ക്കുന്ന നാദമാകുന്നത് .. വിരല്‍ വിന്യാസത്തില്‍ മിന്നലാകുന്നത് ,കാലം നിരത്താന്‍ കരുത്താവുന്നത് ,തൃപുടയിലെ വടിവാകുന്നത് .

ആ വേദനയാണ് പെരിങ്ങോട് ചന്ദ്രന്റെ കൊട്ടിന്റെ ഘനം ബലം. ചരിത്രത്തിന്, കാലത്തിന് എതിരേയാണ് ചന്ദ്രന്‍ തന്റെ തിമിലയും തൂക്കി നടന്നു വന്നത് ,ഇപ്പോഴും നടക്കുന്നത് അതുകൊണ്ട് തന്നെ അദ്ദേഹത്തിന് ലഭിച്ച ഈ സംഗീത നാടക അക്കാദമി അവാര്‍ഡിന് ഇരട്ടി തിളക്കമുണ്ട്. ജാതിവ്യവസ്ഥക്കെതിരെ തിമിലയില്‍ നടത്തുന്ന പോരാട്ടത്തിനുള്ള അംഗീകാരമായിക്കൂടി ചന്ദ്രേട്ടന്റെ ഈ അവാര്‍ഡ് വായിക്കപ്പെടേണ്ടതുണ്ട്
അഭിവാദ്യങ്ങള്‍
അഭിനന്ദനങ്ങള്‍
ചന്ദ്രേട്ടാ

നിങ്ങള്‍ക്ക് മുന്നില്‍ അടച്ചുപിടിക്കപ്പെടുന്ന
അധികാര കണ്ണുകള്‍
ഇനിയെങ്കിലും തുറക്കപ്പെടട്ടെ.

വാദ്യരംഗത്ത് ജാതീയത ഇപ്പോഴും ഉണ്ടോ ?
എന്ന ചോദ്യത്തിന് ഉത്തരമാണ് പെരിങ്ങോട് ചന്ദ്രൻ അഥവാ കലാമണ്ഡലം ചന്ദ്രൻ . മികച്ച…

Posted by Hari Narayanan BK on Friday, February 5, 2021

Exit mobile version