ധര്‍മ്മജന്‍ പിണറായി വിജയനെതിരെ മത്സരിക്കട്ടെ, സംവരണ സീറ്റില്‍ സെലിബ്രറ്റികള്‍ വേണ്ടെന്ന് ദളിത് കോണ്‍ഗ്രസ്

തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി മത്സരിക്കുമെന്നാണ് സൂചനകള്‍. ധര്‍മ്മജനെ പരിഗണിക്കപ്പെടുന്ന ബാലുശേരി സീറ്റില്‍ അവകാശവാദം ഉന്നയിച്ച് ദളിത് കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

സംവരണ സീറ്റില്‍ സെലിബ്രറ്റികളെ ഇറക്കുമതി ചെയ്യുന്നത് ഗുണകരമല്ലെന്നും പാര്‍ട്ടിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്ന ദളിത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവഗണിക്കരുതെന്നും ജില്ലാ നേതൃത്വം ആവശ്യപ്പെട്ടു. ധര്‍മ്മജന്‍ ബോള്‍ഗാട്ടി മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് മത്സരിക്കട്ടെയെന്ന നിര്‍ദേശവും ദളിത് കോണ്‍ഗ്രസ് മുന്നോട്ട് വെച്ചു.

സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റാണ് ബാലുശേരി. പുരുഷന്‍ കടലുണ്ടിയാണ് നിലവിലെ എംഎല്‍എ. 15464 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് കഴിഞ്ഞ തവണ പുരുഷന്‍ കടലുണ്ടി വിജയിച്ചത്. അതിന് മുമ്പും പുരുഷന്‍ കടലുണ്ടി തന്നെയാണ് വിജയിച്ചത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്ര വിജയിപ്പിക്കുന്നതിനായി നടന്ന നേതൃയോഗത്തിലാണ് നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ടത്. പാര്‍ട്ടി പറഞ്ഞാല്‍ ഏത് സീറ്റില്‍ നിന്ന് വേണമെങ്കിലും മത്സരിക്കുമെന്നായിരുന്നു ധര്‍മ്മജന്‍ ബോര്‍ഗാട്ടി പ്രഖ്യാപിച്ചത്.

താന്‍ ഒരു അടിയുറച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നും മത്സരിക്കണമോയെന്ന് പാര്‍ട്ടി പറയട്ടെയെന്നുമായിരുന്നു ധര്‍മ്മജന്റെ പ്രതികരണം. പിന്നാലെ ധര്‍മ്മജനെ മത്സരിപ്പിക്കുന്ന കാര്യത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ തന്നെ പറയുകയുണ്ടായി.

2011 മുതല്‍ ധര്‍മ്മടത്ത് നിന്നും മത്സരിച്ചുവരുന്ന മമ്പറം ദിവാകരന്‍ ഇത്തവണ മത്സരിത്തിനില്ലായെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. 2011 ല്‍ കെകെ നാരായണനെതിരെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായും 2016 ല്‍ പിണറായി വിജയനെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായുമാണ് മമ്പറം ദിവാകരന്‍ മത്സരിച്ചത്.

Exit mobile version