80 ലക്ഷം ലോട്ടറി അടിച്ചപ്പോൾ തുള്ളിച്ചാടി; സന്തോഷം ഭയത്തിന് വഴിമാറിയപ്പോൾ നേരെ പോലീസ് സ്‌റ്റേഷനിലേക്ക്; സുരക്ഷതേടി കോഴിക്കോട്ടെ ഭാഗ്യവാൻ!

കോഴിക്കോട്: കാരുണ്യ ലോട്ടറിയുടെ രൂപത്തിൽ ഭാഗ്യദേവത വന്ന് മുന്നിൽ നിന്നപ്പോൾ സന്തോഷം കൊണ്ട് മതിമറന്നെങ്കിലും സുരക്ഷയോർത്ത് ഭയന്ന ബിഹാർ സ്വദേശി പോലീസ് സ്‌റ്റേഷനിൽ അഭയം തേടി. ശനിയാഴ്ച നറുക്കെടുത്ത കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ നേടിയ ബിഹാർ സ്വദേശി മുഹമ്മദ് സായിദാണ്(41) പോലീസിനെ സമീപിച്ചത്.

ഒന്നാം സമ്മാനത്തിന് അർഹനായെന്ന് അറിഞ്ഞതോടെ തന്നെ ആരെങ്കിലും അപായപ്പെടുത്തിയാലോ എന്ന ഭയത്തിൽ സുഹൃത്തുക്കൾക്കൊപ്പം മുഹമ്മദ് കൊയിലാണ്ടി പോലീസിൽ അഭയം തേടുകയായിരുന്നു. ഒന്നാം സമ്മാനത്തിന് അർഹമായ KB 586838 എന്ന നമ്പർ ടിക്കറ്റുമായാണ് മുഹമ്മദ് കൂട്ടുകാരായ ആസാദുൽ, മാനിറുൽ എന്നിവരോടൊപ്പം ഞായറാഴ്ച പുലർച്ചെ കൊയിലാണ്ടി സ്റ്റേഷനിലെത്തിയത്.

നന്തി ലൈറ്റ് ഹൗസിന് സമീപം താമസിക്കുന്ന സായിദ് കൊല്ലത്തെ ഒരു സിമന്റ് കടയിൽ ജോലി ചെയ്തു വരുകയായിരുന്നു. 12 വർഷം മുമ്പാണ് ഇയാൾ കേരളത്തിലെത്തിയത്. കൊയിലാണ്ടി കൊല്ലത്ത് നിന്നായിരുന്നു ഇയാൾ കാരുണ്യ ലോട്ടറി ടിക്കറ്റെടുത്തത്. 22 ടിക്കറ്റുകൾ എടുത്തതിൽ ഒന്നിലൂടെ ഭാഗ്യം മുഹമ്മദിനെ തേടി എത്തുകയായിരുന്നു.

ഞായറാഴ്ച ബാങ്ക് അവധി ദിവസമായതും വിവരമറിഞ്ഞ് ആരെങ്കിലും അപായപ്പെടുത്തുമോ എന്ന ഭയവും കാരണമാണ് പോലീസ് സ്റ്റേഷനിൽ അഭയം തേടിയതെന് മുഹമ്മദ് സായിദ് പറയുന്നു. എസ്‌ഐ ബാബുരാജിന്റെ നേതൃത്വത്തിലാണ് സായിദിനെ സമാധാനിപ്പിച്ചത്.

Exit mobile version