വൈകല്യം മറന്ന് വേമ്പനാട്ട് കായലിനായി മാറ്റിവച്ച ജീവിതം: രാജപ്പന്‍ മാതൃകയെന്ന് പ്രധാനമന്ത്രി

കോട്ടയം: വൈകല്യം മറന്ന് വേമ്പനാട് കായല്‍ ശുചീകരിക്കുന്ന കോട്ടയം സ്വദേശി രാജപ്പനെ(72) മന്‍ കി ബാത്തിലൂടെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ശരീരം പാതി തളര്‍ന്നിട്ടും രാജപ്പന്‍ ചെയ്യുന്ന സേവനം മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ജന്മനാ ചലന ശേഷിയില്ലാത്ത കാലുകളുമായി പ്രകൃതിസംരക്ഷണം തൊഴിലാക്കി മാറ്റിയിരിക്കുകയാണ് കൈപ്പുവമുട്ട് മഞ്ചാടിക്കരി സ്വദേശിയായ രാജപ്പന്‍. കായലില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് വിറ്റഴിച്ചാണ് രാജപ്പന്‍ ദൈനംദിന ജീവിതത്തിനുള്ള വഴി കണ്ടെത്തുന്നത്.

രാജപ്പന്റെ യാത്രയ്ക്ക് കഴിഞ്ഞ 6 വര്‍ഷമായി ഒരു ലക്ഷ്യം മാത്രമേയുള്ളൂ. കായലും ഇടത്തോടുകളും മലിനമാകരുത് എന്നതാണത്. പോളിയോ രോഗം ബാധിച്ചതോടെയാണ് രാജപ്പന്റെ രണ്ട് കാലുകളുടെയും ചലനശേഷി നഷ്ടമായത്. വേമ്പനാട്ട് കായലില്‍ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ച് വിറ്റാണ് ജീവിതത്തിനുള്ള വക കണ്ടെത്തുന്നത്.

വള്ളത്തില്‍ കായലിലൂടെ എത്തിയാണ് പ്ലാസ്റ്റിക്കും കുപ്പികളും ശേഖരിക്കുന്നത്. കഴിഞ്ഞ ആറ് വര്‍ഷമായി ഇതേ തൊഴിലാണ് രാജപ്പന്‍ ചെയ്തുവരുന്നത്. 2019ലെ വെള്ളപ്പൊക്കത്തില്‍ വീട് തകര്‍ന്നതിന് പിന്നാലെ സഹോദരി വിലാസിനിക്കൊപ്പമാണ് രാജപ്പന്‍ താമസിച്ചുവരുന്നത്.

വള്ളം നിറയെ കുപ്പികള്‍ ശേഖരിക്കുമെങ്കിലും ഒരു കിലോ പ്ളാസ്റ്റിക് കുപ്പിക്ക് 12 രൂപയാണ് വില ലഭിക്കുക. എങ്കിലും ശരീരം അനുവദിക്കുന്ന കാലം വരെ കായലില്‍ പോവുകയും പ്ളാസ്റ്റിക് പെറുക്കുകയും ചെയ്യുമെന്നാണ് രാജപ്പന്‍ പറയുന്നത്.

പ്രധാനമന്ത്രിയുടെ അംഗീകാരം തേടിയെത്തിയത് അറിഞ്ഞ് ഏറെ സന്തോഷത്തിലാണ് രാജപ്പന്‍. മന്‍ കി ബാത്തില്‍ തന്റെ പേര് പരാമര്‍ശിച്ചതില്‍ പ്രധാനമന്ത്രിക്ക് അദ്ദേഹം നന്ദി പറഞ്ഞു.

Exit mobile version