മകളെ അടിച്ചുവീഴ്ത്തി മാല പൊട്ടിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയ സംഭവത്തില്‍ വഴിത്തിരിവ്; ക്വട്ടേഷന്‍ നല്‍കിയത് അമ്മ, അറസ്റ്റ്

എഴുകോണ്‍ (കൊല്ലം):ബൈക്ക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ വഴിത്തിരിവ്. കവര്‍ച്ചയ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് യുവതിയുടെ അമ്മയാണെന്ന് പോലീസ്. യുവതിയുടെ അമ്മ യായ 48 കാരിയെ പോലീസ് പിടികൂടി. എഴുകോണ്‍ കാക്കക്കോട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്ന കേരളപുരം കല്ലൂര്‍വിള നെജി (48)യെ യാണ് ഇന്ന് പുലര്‍ച്ചെ പോലീസ് പിടികൂടിയത്.പ്രതികള്‍ പിടിയിലായ ശേഷം വീടു വിട്ട നെജി ഇളയ മകളുമൊത്ത് പല ഭാഗങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു.

കഴിഞ്ഞ മാസം 24ന് 7.45ന് ആയിരുന്നു ബൈക്ക് യാത്രികരായ ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വര്‍ണമാല കവര്‍ന്ന സംഭവം നടന്നത്. നെജിയുടെ മൂത്ത മകള്‍ കൊട്ടാരക്കര പുലമണ്‍ ജംക്ഷനില്‍ വാടകയ്ക്ക് താമസിക്കുന്ന അഖിന (20)യും ഭര്‍ത്താവ് ജോബിനും (24) കാക്കക്കോട്ടൂരിലെ നെജിയുടെ വീട്ടിലേക്ക് വരവേ ഇവരെ സ്‌കൂട്ടറിലെത്തിയ 3 അംഗം സംഘം ആക്രമിക്കുകയും മാല പൊട്ടിച്ചു കടന്നു കളയുകയുമായിരുന്നു.

സംഭവത്തില്‍ പ്രതികളെ ഈ മാസം 6ന് പോലീസ് പിടികൂടിയിരുന്നു. പ്രതികളായ കൊല്ലം മങ്ങാട് അറുനൂറ്റിമംഗലം ഷാര്‍ജ മന്‍സിലില്‍ ഷബിന്‍ഷ (ചിപ്പി29), വികാസ് ഭവനില്‍ വികാസ് (34), കരിക്കോട് മുതിരവിള വീട്ടില്‍ കിരണ്‍ (31) എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് നെജിയുടെ പങ്ക് വെളിപ്പെട്ടത്. പ്രതികള്‍ പിടിയിലായ ശേഷം വീടു വിട്ട നെജി ഇളയ മകളുമൊത്ത് പല ഭാഗങ്ങളിലായി മാറി മാറി താമസിക്കുകയായിരുന്നു.

അതേസമയം മരുമകന്‍ ഉപദ്രവിക്കാറുണ്ടെന്നും അതിനാലാണ് 10,000 രൂപയ്ക്ക് ഷെബിന്‍ഷായ്ക്ക് ക്വട്ടേഷന്‍ നല്‍കിയത് എന്നുമാണ് നെജി പോലീസിനോട് പറഞ്ഞത്. നെജിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.

Exit mobile version