‘തന്റെ മരണ ശേഷം മറ്റുള്ളവർക്ക് ബാധ്യതയാകും’, ഭർത്താവിന്റെ സഹോദരനെയും മരണത്തിൽ ഒപ്പം കൂട്ടി വീട്ടമ്മ

പാറശാല: കുളത്തിൽ വീട്ടമ്മയെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോലീസും നാട്ടുകാരും കടവിൽ തെരച്ചിൽ തുടരുന്നു. വീട്ടമ്മയുടെ കുടുംബത്തിനുണ്ടായിരുന്ന കടത്തിന്റെ പലിശക്കെണി മൂലം ഇവർ ജീവനൊടുക്കിയെന്ന് സംശയം. ഒപ്പം കുളത്തിൽ ചാടിയെന്നു കരുതുന്ന ജന്മനാ അന്ധനും ബധിരനും മാനസിക വെല്ലുവിളി നേരിടുന്ന ആളുമായ ഭർതൃസഹോദരനെ കണ്ടെത്താനായി തെരച്ചിൽ തുടരുകയാണ്. പതിനഞ്ച് അടിയിലേറെ വെള്ളമുള്ള കുളത്തിന്റെ ബണ്ട് പൊട്ടിച്ച് ആഴം കുറച്ച ശേഷമായിരുന്നു തിരച്ചിൽ. ഫയർഫോഴ്‌സ് സംഘവും നാട്ടുകാരും തിരച്ചിലിനുണ്ട്.

ചെങ്കൽ പോരന്നൂർ തോട്ടിൻകര ചിന്നംകോട്ടുവിള വീട്ടിൽ പരേതനായ നാഗരാജന്റെ ഭാര്യ സരസ്വതി (55)യാണ് മരിച്ചത്. നാഗരാജന്റെ സഹോദരൻ നാഗേന്ദ്രനായാണ് (55) രാത്രി വൈകിയും വീടിനു സമീപമുള്ള പെരുമ്പല്ലി കുളത്തിൽ തിരച്ചിൽ. സരസ്വതിയുടെ ഭർത്താവായ നാഗരാജൻ ആറു വർഷം മുമ്പു മരിച്ചുപോയതാണ്. ഇദ്ദേഹത്തിന്റെ സഹോദരനായ നാഗേന്ദ്രൻ പൂർണമായും പരസഹായം വേണ്ട വ്യക്തിയാണ്. ഇദ്ദേഹത്തെ ഇക്കാലമത്രയും പരിചരിച്ചിരുന്ന സരസ്വതി മരണത്തിലും നാഗേന്ദ്രനെ ഒപ്പം കൂട്ടുകയായിരുന്നുവെന്നു കരുതുന്നു.

ഒരു വർഷം മുൻപ് മകനെ വിദേശത്ത് അയക്കുന്നതിന് വേണ്ടി സരസ്വതി പലിശയ്ക്ക് പണം കടം വാങ്ങിയിരുന്നു. പലിശ മുടങ്ങിയതിനെ തുടർന്ന് പണം തിരിച്ച് നൽകാൻ സമ്മർദം ശക്തമായതാണ് ആത്മഹത്യയ്ക്ക് കാരണം എന്നാണ് പ്രാഥമിക നിഗമനം.

‘തന്റെ മരണ ശേഷം മറ്റുള്ളവർക്ക് ബാധ്യതയാകും എന്ന ഭയം മൂലം നാഗേന്ദ്രനെ മരണത്തിൽ ഒപ്പം കൂട്ടുന്നു’-എന്ന സരസ്വതിയുടെ ആത്മഹത്യക്കുറിപ്പ് വീട്ടിൽ നിന്നു കണ്ടെത്തി. നടക്കാനും പരസഹായം വേണ്ട നാഗേന്ദ്രനെ സരസ്വതി വീടിനു സമീപത്തെ കുളത്തിലേക്ക് എത്തിച്ചുവെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ച രാവിലെ അഞ്ചുമണിക്കും ആറിനും ഇടയിൽ ആണ് ആത്മഹത്യ ചെയ്തതെന്നാണ് കരുതപ്പെടുന്നത്. സരസ്വതിയുടെ മൃതദേഹം രാവിലെ ഒമ്പതരയോടെ കണ്ടെത്തി.

വെള്ളിയാഴ്ചയായിരുന്നു കടം വാങ്ങിയ പണം തിരിച്ചുകൊടുക്കേണ്ടതിന്റെ അവസാനദിനം. സരസ്വതിയുടെ മൃതദേഹം പാറശാല താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മക്കൾ മഹേഷ്, മായ.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ -1056, 0471 2552056)

Exit mobile version