ഞാനൊരു പ്രത്യേക ജനുസ്; പിആർ ഏജൻസികളല്ല തന്നെ പിണറായി വിജയനാക്കിയത്; ആരുടെ മുന്നിലും തലകുനിച്ചിട്ടില്ല, അഭിമാനിക്കാൻ വകയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി കസേരയിൽ ഞെളിഞ്ഞിരിക്കുന്നത്: പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് മാസ് മറുപടി

CM Pinarayi | Kerala News

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിനെ ചൊല്ലി മുഖ്യമന്ത്രിക്ക് നേരെ ആരോപണ ശരങ്ങൾ ഉയർത്തിയ പ്രതിപക്ഷത്തിന്റെ വായടപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ മുഖ്യമന്ത്രിയും പിടി തോമസും തമ്മിലുണ്ടായ വാക്‌പോരിനിടെയാണ് മുഖ്യമന്ത്രിയുടെ മാസ് മറുപടി. അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിക്കൊണ്ടാണ് പിടി തോമസ് മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചതിന്, പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് ഓർമ്മിപ്പിച്ചായിരുന്നു പിണറായിയുടെ മറുപടി. താനൊരു പ്രത്യേക ജനുസാണെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി പ്രതിപക്ഷം ശപിച്ചാൽ താൻ അധോലോക നായകനാകില്ലെന്നും പ്രതികരിച്ചു.

തൊട്ടുമുമ്പ് മുഖ്യമന്ത്രിക്കെതിരേ കടുത്ത ആക്രമണമാണ് പിടി തോമസ് നടത്തിയത്. മുഖ്യമന്ത്രിയെ സ്വർണ്ണക്കടത്ത് കേസിൽ അധോലോക നായകനെന്ന് വിശേഷിപ്പിച്ച പിടി തോമസ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കെതിരേയും ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.

എന്നാൽ തന്റെ വീട്ടിൽ വിവാഹത്തലേന്ന് സ്വപ്‌ന സുരേഷ് എത്തിയിരുന്നില്ലെന്നും ബന്ധുക്കളിൽ ആരെയും അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തെ അറിയിച്ചു. ജയിൽ കാട്ടി കമ്യൂണിസ്റ്റുകാരെ പേടിപ്പിക്കേണ്ട. നേരത്തെ പലപ്പോഴും പലരും അതിന് ശ്രമിച്ചതാണ്. നട്ടെല്ല് ഒടിക്കാൻ ശ്രമിച്ചുവെന്ന് അടിയന്തരാവസ്ഥക്കാലം ഓർമ്മിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

അന്ന് പോലും ആരുടെ മുന്നിലും തലകുനിച്ചിട്ടില്ലെന്നും ഇന്നും ആ നട്ടെല്ല് നിവർത്തിതന്നെ നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ കൈകളും വാക്കുകളും ശുദ്ധമാണ്. തന്നെ കേസിൽ കുടുക്കാൻ നേരത്തെ പലരും ശ്രമിച്ചു. അന്നൊന്നും നടന്നിട്ടില്ലെന്നും കോടതി അത് വലിച്ചെറിയുകയായിരുന്നുവെന്നും ലാവ്‌ലിൻ കേസിനെ പരാമർശിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.

എല്ലാവരേയും വലവീശാൻ കേന്ദ്ര ഏജൻസികൾ നോക്കിയെന്നും വലിയ വലയിൽ പരൽമീൻ പോലും കുടുങ്ങിയില്ല. താൻ യുഎപിഎ കേസിൽ പ്രതിയാകണമെന്ന മോഹം പ്രതിപക്ഷത്തിനുണ്ടെന്നും എന്നാൽ അതൊരു മോഹമായി തന്നെ അവശേഷിക്കും. പിആർ ഏജൻസികളല്ല തന്നെ പിണറായി വിജയനാക്കിയത്. അഭിമാനിക്കാൻ വകയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി കസേരയിൽ ഞെളിഞ്ഞിരിക്കുന്നത്. പ്രതിപക്ഷം ശപിച്ചാൽ താൻ അധോലോക നായകനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

Exit mobile version