ബഹളവും ശക്തമായ പ്രതിഷേധവും; നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചതിനെതിരെ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ ക്ഷുഭിതനായി.

തിരുവനന്തപുരം: ബഹളവും ശക്തമായ പ്രതിഷേധത്തിന്റെയും അടിസ്ഥാനത്തില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. സത്യഗ്രഹമിരിക്കുന്ന എംഎല്‍എമാര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിയുമായി നടുത്തളത്തിലിറങ്ങി ബഹളം വെയ്ക്കുകയായിരുന്നു. പ്രതിപക്ഷ ബഹളത്തിനിടെ ചോദ്യോത്തരവേള നടന്നു. പ്രളയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കടക്കം മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മറുപടി നല്‍കി.

എന്നാല്‍ സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ ബാനര്‍ ഉയര്‍ത്തിപ്പിടിച്ചതിനെതിരെ സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്‍ ക്ഷുഭിതനായി. സഭയില്‍ പ്രതിഷേധം സാധാരണമാണെന്നും എന്നാല്‍ ഇത്തരം പ്രതിഷേധം ശരിയല്ലെന്നും സ്പീക്കര്‍ കടുത്ത സ്വരത്തില്‍ വ്യക്തമാക്കി. എന്നാല്‍ ശബരിമല വിഷയത്തില്‍ സമരം തുടരുമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തി എംഎല്‍എമാരുടെ സത്യഗ്രഹം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുനനോട്ട് വരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

ചോദ്യോത്തര വേളയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ചോദ്യങ്ങള്‍ ഉന്നയിച്ചില്ല. പ്രതിപക്ഷത്തിന്റെ സമീപനം നിര്‍ഭാഗ്യകരമെന്ന് സ്പീക്കര്‍ വിശദമാക്കി. എല്ലാ ദിവസവും ഒരേ വിഷയത്തില്‍ ഇങ്ങനെ ബഹളമുണ്ടാക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാണിച്ച സ്പീക്കര്‍ ഒന്നുകില്‍ സഭാനടപടികളോട് സഹകരിക്കണം അല്ലെങ്കില്‍ സഭ ബഹിഷ്‌കരിക്കണം എന്നും പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള അംഗങ്ങളുടെ അവകാശം നിഷേധിക്കുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

Exit mobile version