‘അക്കൗണ്ടില്‍ നിന്നും ആളുകള്‍ക്ക് തെറിവിളി, സ്ത്രീകളുമായി മോശം ചാറ്റ്’ ഫേസ്ബുക്ക് പേജുകള്‍ സിഎജി എന്ന പേരില്‍ ഹാക്ക് ചെയ്തുവെന്ന് പികെ ഫിറോസ്, രോഷം

Firoz Kunnamparambil | Bignewslive

തന്റെ പേരിലുള്ള ഫേസ്ബുക്ക് പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച ലൈവ് വീഡിയോയയില്‍ ആണ് ഫിറോസ് ആരോപണവുമായി രംഗത്തെത്തിയത്. ലക്ഷക്കണക്കിന് ആരാധകരുള്ള ഫേസ്ബുക്ക് പേജുകളാണ് സിഎജി എന്ന പേരില്‍ ഹാക്ക് ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഹാക്ക് ചെയ്ത പേജില്‍ നിന്നും പലരെയും തെറിവിളിക്കുക, സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുകയും ചാറ്റ് ചെയ്യുകയും ചെയ്യുന്നുവെന്നും ഫിറോസ് കുന്നംപറമ്പില്‍ വീഡിയോയിലൂടെ പറയുന്നു. എന്തിനാണ് ഞങ്ങളുടെ പേജുകള്‍ ഹാക്ക് ചെയ്തു നിങ്ങളുടേതാക്കുന്നത്. എന്തിനാണ് ഞങ്ങളെ ഭയപ്പെടുന്നത്. ഈ ചാരിറ്റി പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കിയാല്‍ നിങ്ങള്‍ക്ക് എന്ത് ലാഭം കിട്ടുമെന്നും ഫിറോസ് രോഷത്തോടെ ചോദിക്കുന്നുണ്ട്.

ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെ;

കഴിഞ്ഞ രണ്ട്, മൂന്ന് ദിവസങ്ങളായി എന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന പേജുകള്‍ ഹാക്ക് ചെയ്തുകൊണ്ടിരിക്കുന്നു. ഈ പേജുകള്‍ ഹാക്ക് ചെയ്ത് സിഎജി എന്ന പേരില്‍ മാറ്റിയിരിക്കുകയാണ്. ആ പേജുകളിലൂടെ പലരെയും തെറിവിളിക്കുക, സ്ത്രീകള്‍ക്കെതിരെ മോശമായി പറയുക, മേശമായി ചാറ്റ് ചെയ്യുക എന്നിങ്ങനെയുള്ള പ്രവൃത്തികളാണ് ചെയ്യുന്നത്. മാത്രമല്ല തങ്ങള്‍ ചെയ്യുന്ന സന്നദ്ധ പ്രവര്‍ത്തനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വിഡിയോ ക്ലിപ്പുകള്‍ പുറത്തിറക്കുകയും ചെയ്തു.

മക്കാല കൂട്ടായ്മ, ഫിറോസിന്റെ സുഹൃത്തുക്കള്‍ തുടങ്ങിയ പേജുകളാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ഇത്രയും കാലം ഞാന്‍ ചെയ്യുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളെക്കുറിച്ച് വ്യാജ പ്രചരണം നടത്തുകയായിരുന്നു. അതുകൊണ്ട് ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഹാക്കര്‍മാരെക്കൊണ്ട് പേജുകള്‍ ഹാക്ക് ചെയ്തിരിക്കുന്നത്. ഒന്നര ലക്ഷത്തോളം ഫോളോവേഴ്‌സുള്ള പേജുകളാണ് ഇത്തരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

പൊതുസമൂഹം നിങ്ങളെ മനസ്സിലാക്കും. ഇത് ഒരിക്കലും പൊറുക്കാന്‍ പറ്റാത്ത സംഭവമാണ്. നിങ്ങള്‍ക്കൊക്കെ വേറെ വല്ല പണിക്കും പൊയ്ക്കൂടെ. എന്തിനാണ് ഞങ്ങളുടെ പേജുകള്‍ ഹാക്ക് ചെയ്തു നിങ്ങളുടേതാക്കുന്നത്. എന്തിനാണ് ഞങ്ങളെ ഭയപ്പെടുന്നത്. ഈ ചാരിറ്റി പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കിയാല്‍ നിങ്ങള്‍ക്ക് എന്ത് ലാഭം കിട്ടും. ഫിറോസ് ലൈവില്‍ ചോദിക്കുന്നു.

Exit mobile version