കുട്ടികളുടെ ആഗ്രഹപ്രകാരം ഭൂമി സര്‍ക്കാരിന് കൈമാറും: ബോബി ചെമ്മണ്ണൂര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാങ്ങിയ വിവാദ ഭൂമി സര്‍ക്കാരിന് കൈമാറുമെന്ന് വ്യവസായി ബോബി ചെമ്മണ്ണൂര്‍. കുട്ടികളുടെ ആഗ്രഹപ്രകാരമാണ് തീരുമാനമെന്നും ബോബി പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റില്‍ എഴുതിയ കുറിപ്പിലാണ് ബോബി ചെമ്മണ്ണൂര്‍ ഇക്കാര്യം പറഞ്ഞത്.

നെയ്യാറ്റിന്‍കരയില്‍ മരിച്ച ദമ്പതികളുടെ കുട്ടികള്‍ക്ക് നല്‍കാനായി തര്‍ക്കഭൂമി പരാതിക്കാരി വസന്തയില്‍ നിന്നും ബോബി ചെമ്മണ്ണൂര്‍ പണം നല്‍കി വാങ്ങിയിരുന്നു. എന്നാല്‍ ഭൂമി വാങ്ങി നല്‍കാനുള്ള നീക്കത്തെ കുട്ടികള്‍ നിരസിച്ചിരുന്നു. ബോബി ചെമ്മണ്ണൂരിന്റെ നടപടിയില്‍ നന്ദിയുണ്ടെന്നും എന്നാല്‍ പണം കൊടുത്ത് വാങ്ങിയ ഭൂമി വേണ്ട എന്നും സര്‍ക്കാര്‍ ഭൂമി നല്‍കിയാല്‍ മാത്രമേ സ്വീകരിക്കുവെന്ന് മരിച്ച രാജന്റെ മക്കള്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് തര്‍ക്കഭൂമി സര്‍ക്കാരിന് കൈമാറുമെന്ന് ബോബി ചെമ്മണ്ണൂര്‍ വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റ്:

ഞാന്‍ ഇന്നലെ, നെയ്യാറ്റിന്‍കരയിലെ ഭൂമി ഒഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത ദമ്പതികളുടെ വീട്ടില്‍ പോയിരുന്നു. അവരുടെ കുട്ടികള്‍ക്ക് ആ വീടും സ്ഥലവും വാങ്ങി നല്‍കുവാനുള്ള രേഖകള്‍ കൈമാറാനാണ് ഞാന്‍ അവിടെ ചെന്നത്. എന്നാല്‍ അവര്‍ ആ എഗ്രിമെന്റ് വാങ്ങാന്‍ വിസമ്മതിക്കുകയാണുണ്ടായത്.

എന്നാല്‍ അവിടെ നിന്ന് എനിക്കൊരു കാര്യം മനസ്സിലായത് ആ കുട്ടികള്‍ക്ക് ആ രേഖകള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ കൈ കൊണ്ട് ലഭിക്കണമെന്നാണ്.ഞാന്‍ ആലോചിച്ചപ്പോള്‍ അത് കുട്ടികളുടെ ന്യായമായ ഒരു ആഗ്രഹമാണെന്നാണ് തോന്നിയത്. മാത്രവുമല്ല നമ്മുടെ മുഖ്യമന്ത്രി അത് നല്‍കുവാന്‍ ഏറെ അനുയോജ്യനുമാണ്. അദ്ദേഹം പല കാര്യങ്ങളിലും ഈ കുട്ടികളെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ട്.

അപ്പോള്‍ ഇക്കാര്യം ഞാന്‍ തന്നെ മുഖ്യമന്ത്രിയെ നേരില്‍ കണ്ടു അപേക്ഷിക്കുവാന്‍ പോവുകയാണ്. അങ്ങയുടെ കൈ കൊണ്ട് തന്നെ ഈ രേഖകള്‍ കുട്ടികള്‍ക്ക് നല്‍കണമെന്ന്. അതിനായി മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യം അറിയിക്കാനായി ഞാന്‍ തിരുവനന്തപുരത്ത് തുടരുകയാണ്.
#BobyChemmanur

Exit mobile version