അയൽവാസിയായ സ്ത്രീയുടെ വാക്കു കേട്ട് പോലീസ് ചാടിപുറപ്പെട്ടതോ? റവന്യൂ ഉദ്യോഗസ്ഥർ പോലുമില്ലാതെ പോലീസിന്റെ അമിതാവേശം എന്തിന്? ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പുരയിടത്തിൽ നിന്നും കുടുംബത്തെ ഒഴിപ്പിക്കാൻ പോലീസ് എത്തിയത് മതിയായ മുന്നൊരുക്കങ്ങളില്ലാതെ എന്ന് സൂചന. പോലീസ് കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയതോടെ ആത്മഹത്യാ ഭീഷണി മുഴക്കിയ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിപി. പോലീസിനെതിരെ മക്കളും ബന്ധുക്കളും നാട്ടുകാരും ആരോപണം ഉന്നയിച്ചതോടെയാണ് ഡിജിപിയുടെ ഇടപെടൽ ഉണ്ടായിരിക്കുന്നത്.

പോലീസ് നടപടിയെ സംബന്ധിച്ച് തിരുവനന്തപുരം റൂറൽ എസ്പി ബി അശോകിനാണ് അന്വേഷണ ചുമതല. മരിച്ച ദമ്പതിമാരുടെ അയൽവാസിയായ സ്ത്രീയുടെ സ്വാധീനത്തിന് വഴങ്ങി പോലീസ് കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോയെന്നാണ് ഉയരുന്ന പ്രധാന ആരോപണം. കോടതി ജനുവരി നാലാം തീയതിവരെ സാവകാശം നൽകികൊണ്ട് മറ്റൊരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും ഇതു കണക്കിലെടുക്കാതെ പോലീസ് കുടിയൊഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോകുകയായിരുന്നു.

വീട് ഒഴിയില്ലെന്ന് പറഞ്ഞ് രാജനും കുടുംബവും ചെറുത്തുനിൽക്കുന്നതിനിടെയാണ് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയതും. ഇതിനിടെയാണ് രാജനും ഭാര്യയ്ക്കും പൊള്ളലേറ്റത്.

പോലീസിനോട് കെഞ്ചി രാജൻ സാവകാശം ചോദിച്ചുവെങ്കിലും നൽകാൻ കൂട്ടാക്കാതെ ആക്രോശിക്കുകയായിരുന്നു എന്നാണ് സൂചന. കൂടാതെ പോലീസിനോടൊപ്പം കുടിയൊഴിപ്പിക്കൽ നടപടികൾക്കായി റവന്യൂ ഉദ്യോഗസ്ഥർ ആരും എത്തിയിരുന്നുമില്ല. ഈ ആരോപണങ്ങളിൽ നിന്നൊന്നും ഒഴിയാനാകാത്ത് അവസ്ഥയിലാണ് പോലീസ്. സംഭവത്തിൽ പോലീസിന് വീഴ്ചപറ്റിയതായാണ് പ്രഥമിക വിലയിരുത്തൽ.

Exit mobile version