ഓപ്പറേഷന്‍ പി ഹണ്ട്; കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച ഐടി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 41 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഓപ്പറേഷന്‍ പി ഹണ്ടില്‍ കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ഐടി ഉദ്യോഗസ്ഥരും ഡോക്ടറും ഉള്‍പ്പെടെ 41 പേര്‍ അറസ്റ്റില്‍. സംസ്ഥാന വ്യാപകമായി സൈബര്‍ പോലീസ് നടത്തിയ റെയ്ഡില്‍ 339 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അറസ്റ്റിലായവരില്‍ ഭൂരിഭാഗവും ഐടി ഉദ്യോഗസ്ഥരും വിദ്യാസമ്പന്നരുമാണെന്ന് പോലീസ് അറിയിച്ചു. ഇന്നലെ ഒരേസമയം 465 ഇടങ്ങളിലാണ് പരിശോധന നടന്നത്. മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ 392 ഉപകരണങ്ങളും പിടിച്ചെടുത്തു.


ഒരു ദിവസംകൊണ്ട് നടന്ന റെയ്ഡിലാണ് 41 പേരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആറ് മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളുടെ നഗ്നചിത്രങ്ങളും അശ്ലീല വീഡിയോകളും പ്രചരിപ്പിക്കുന്ന സംഘമാണിത്. രണ്ടു വര്‍ഷത്തിനിടെ 525 പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഓപ്പറേഷന്‍ പി ഹണ്ടിന്റെ ഈ വര്‍ഷത്തെ മൂന്നാമത്തെ റെയ്ഡാണിത്.

Exit mobile version