ആദ്യം തന്നെ എല്‍ഡിഎഫിനെ അഭിനന്ദിക്കുന്നു, യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ആശയത്തോട് ചേര്‍ന്നുനില്‍ക്കുന്നതിന്; പികെ ഫിറോസ്

മലപ്പുറം: തിരുവനന്തപുരം മേയറാകാനൊരുങ്ങുന്ന 21കാരി ആര്യ രാജേന്ദ്രനെയും എല്‍ഡിഎഫിനെയും അഭിനന്ദിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. പാര്‍ട്ടികള്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നത് സ്വാഗതാര്‍ഹമാണെന്ന് പികെ ഫിറോസ് പറഞ്ഞു.

21 വയസുകാരി ആര്യ രാജേന്ദ്രന്‍ മേയര്‍ ആകുന്നു എന്നതിനൊപ്പം തന്നെ വരും ദിവസങ്ങളില്‍ അവരുടെ പ്രവര്‍ത്തനവും ഭരണവും കേരളം ചര്‍ച്ചചെയ്യുമെന്നും പ്രായം മാത്രമല്ലല്ലോ വിലയിരുത്തലിന്റെ മാനദണ്ഡമെന്നും പികെ ഫിറോസ് പറഞ്ഞു.

പി.കെ ഫിറോസിന്റെ വാക്കുകള്‍ ഇങ്ങനെ,

‘ആദ്യം തന്നെ എല്‍ഡിഎഫിനെ ഞാന്‍ അഭിനന്ദിക്കുകയാണ്. യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന ആശയത്തോട് ചേര്‍ന്നുനില്‍ക്കുന്നതിന്. യുവാക്കള്‍ മുന്നോട്ടുവരണ്ട ആവശ്യകതയെ കുറിച്ച് അവര്‍ ശ്രദ്ധിച്ചിരിക്കുന്നു. ഇപ്പോള്‍ നിയമസഭ നോക്കിയാല്‍ നിങ്ങള്‍ക്ക് മനസിലാകും ചെറുപ്പക്കാരുടെ വന്‍നിര തന്നെ യുഡിഎഫിന് ചൂണ്ടിക്കാണിക്കാം. എല്‍ഡിഎഫ് എംഎല്‍എമാരെക്കാള്‍ പ്രായം കുറഞ്ഞ മിടുക്കരായ ഒട്ടേറെ പേര്‍ യുഡിഎഫ് എംഎല്‍എമാരായി സഭയിലുണ്ട്. ലോക്സഭയിലും യുവാക്കള്‍ക്ക് വലിയ പ്രാധാന്യം ഇത്തവണ പാര്‍ട്ടി നല്‍കിയിരുന്നു. അതിന്റെ വിജയവും കണ്ടു. 21 വയസുകാരി മേയര്‍ ആകുന്നു എന്നതിനൊപ്പം തന്നെ വരും ദിവസങ്ങളില്‍ അവരുടെ പ്രവര്‍ത്തനവും ഭരണവും കേരളം ചര്‍ച്ചചെയ്യും. പ്രായം മാത്രമല്ലല്ലോ വിലയിരുത്തലിന്റെ മാനദണ്ഡം. അവരുടെ പ്രകടനവും വിലയിരുത്തേണ്ടതുണ്ട്. എന്തായാലും രാഷ്ട്രീയ രംഗത്തേക്ക് കൂടുതല്‍ യുവജനത എത്തുന്നു. പാര്‍ട്ടികള്‍ യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു എന്നത് സ്വാഗതാര്‍ഹമാണ്.”

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ രാജന്ദ്രന്‍. 21കാരിയായ ആര്യയെ തിരുവനന്തപുരം മേയറായി ഇന്നത്തെ സിപിഐഎം ജില്ല സെക്രട്ടറിയേറ്റാണ് തീരുമാനിച്ചത്.
മുടവന്‍മുഗളില്‍ നിന്നുള്ള കൗണ്‍സിലറാണ് ആര്യ. തുടക്കത്തില്‍ ജമീല ശ്രീധരനെയായിരുന്നു മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്. നഗരത്തില്‍ യുവ മേയര്‍ വരുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ബാലസംഘം സംസ്ഥാന പ്രസിഡണ്ട്, എസ്എഫ്‌ഐ സംസ്ഥാന സമിതി അംഗം, സിപിഐഎം കേശവ്‌ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിക്കുന്നു. ആള്‍ സെയിന്റ്‌സ് കോളേജിലെ ബിഎസ്സി മാത്സ് വിദ്യാര്‍ത്ഥിയാണ് ആര്യ.

രാജ്യമൊട്ടാകെ ഉറ്റു നോക്കിയ തെരഞ്ഞെടുപ്പായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലേത്. ഹൈദരാബാദിലെ മുന്നേറ്റത്തിന്റെ ചുവട് പിടിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനും പിടിച്ചെടുക്കാം എന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ കോര്‍പറേഷനില്‍ ഒരു സീറ്റ് കൂടിയാതല്ലാതെ അട്ടിമറി വിജയം എന്ന സ്വപ്നം ബിജെപിക്ക് അന്യമായി. കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ കേവലഭൂരിപക്ഷം നേടിയാണ് ഇടതുമുന്നണി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തിയത്.

വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ സ്വന്തമാക്കിയ മേല്‍ക്കെ അത് പൂര്‍ത്തിയാകുമ്പോഴും എല്‍ഡിഎഫ് കൈവിടാതെ കാത്തു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോര്‍പ്പറേഷന്‍ ഭരിച്ച ഇടതുമുന്നണി ഇത്തവണ കേവലഭൂരിപക്ഷം സ്വന്തമാക്കിയാണ് അധികാരത്തുടര്‍ച്ച നേടിയെടുത്തത്. ആകെയുള്ള 100 ല്‍ 52 സീറ്റുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കി. 2015ല്‍ പിന്നിലേക്ക് പോയ മേഖകളിലൊക്കെ മുന്നേറ്റം ഉണ്ടാക്കാന്‍ ഇടതിന് കഴിഞ്ഞു. സിറ്റിംഗ് സീറ്റുകള്‍ ചിലത് കൈവിട്ടും അതിലേറെ പിടിച്ചെടുത്തുമാണ് മിന്നും വിജയം കരസ്ഥമാക്കിയത്.

Exit mobile version