ഇനി ആര്യമാര്‍ നമ്മെ ഭരിക്കട്ടെ, ചെറുപ്പക്കാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ എടുത്ത സിപിഎം നിലപാട് അഭിനന്ദനാര്‍ഹം; അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: തിരുവനന്തപുരം മേയറായി സിപിഐഎം തീരുമാനിച്ചത് 21കാരിയായ ആര്യ രാജന്ദ്രനെയാണ്. ഇന്നു ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി ആര്യ രാജേന്ദ്രനെ നിര്‍ദേശിച്ചത്. മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നുമാണ് ഇരുപത്തിയൊന്നുകാരി ആര്യ വിജയിച്ചത്. നിലവില്‍ ബാലസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ.

ആര്യയെയും പാര്‍ട്ടിയെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് ഹരീഷ് വാസുദേവന്‍. ചെറുപ്പക്കാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ എടുത്ത സിപിഐഎം നിലപാട് അഭിനന്ദിക്കേണ്ടതാണ്. 21 വയസുള്ള സ്ത്രീകളൊക്കെ നാട് തന്നെ ഭരിച്ചു തുടങ്ങുമ്പോള്‍ വീടുകളില്‍ പാട്രിയര്‍ക്കിക്ക് കിട്ടുന്ന അടി ചെറുതല്ലെന്ന് ഹരീഷ് വാസുദേവന്‍ പറയുന്നു.

സ്ത്രീ ശാക്തീകരണത്തിന്റെ ആയിരം സെമിനാറുകളെക്കാള്‍ ഗുണം ഇതിനുണ്ട്. വീടുകളില്‍ സ്വന്തം പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലാതെ 21 വയസുള്ള സ്ത്രീകള്‍ക്ക് ഇതിലൂടെ കിട്ടുന്ന ആത്മബലവും ഊര്‍ജ്ജവും ചെറുതാകില്ല. വീട്ടിലെ പാട്രിയര്‍ക്കിയുടെ പത്തി അല്‍പ്പം താണു തുടങ്ങും. ഇനി ആര്യമാര്‍ നമ്മെ ഭരിക്കട്ടെയെന്നും ഹരീഷ് വാസുദേവന്‍ അഭിപ്രായപ്പെട്ടു.

ഹരീഷ് വാസുദേവന്‍ പറയുന്നു:

ആര്യ രാജേന്ദ്രന്‍ 21 വയസ്സില്‍ മേയര്‍ ആകുമ്പോള്‍.
21 വയസ്സുള്ള ആര്യ തിരുവനന്തപുരത്തിന്റെ മേയറായി വരുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞാനാദ്യം ചിന്തിച്ചത് ഭരണാനുഭവങ്ങളില്ലാത്ത ഈ കുട്ടി 21 വയസില്‍ എന്ത് ചെയ്യാനാണ് എന്നാണ്. അതൊരു അമ്മാവന്‍ സിന്‍ഡ്രോം ആണെന്ന് അടുത്ത മിനുട്ടില്‍ തിരിച്ചറിഞ്ഞു. 25 വയസിനു മുന്‍പ് മാത്രം ചെയ്യാന്‍ കഴിയുന്ന പലതും ഉണ്ട്. നാടിനു ആവശ്യമുള്ള പലതും 30 ഓ 40 ഓ കഴിഞ്ഞാല്‍ ചെയ്യാന്‍ പറ്റിയെന്നു വരില്ല.

അധികാരത്തിന്റെ സ്ഥാനങ്ങളോട്, തെറ്റായ കീഴ്വഴക്കങ്ങളോട് കോമ്പ്രോമൈസ് ചെയ്യാന്‍ സാധ്യത ഏറ്റവും കുറവ് 30 വയസിനു മുന്‍പാണ്. ശരിയെന്നു തോന്നുന്ന തീരുമാനങ്ങള്‍ ചടുലമായി നടപ്പാക്കാന്‍ കഴിയുന്ന പ്രായമാണ് അത്. അഴിമതിയും സ്ഥാനമോഹവും ഒക്കെ മനസില്‍ പോലും വളരാത്ത പ്രായമാണ് 21.
കോര്‍പ്പറേഷനിലെ നയപരമായ തീരുമാനങ്ങള്‍ എല്ലാം എടുക്കുന്നത് LDF ല്‍ പാര്‍ട്ടിയും മുന്നണിയും ആണ്. മേയര്‍ക്ക് അത് നടപ്പാക്കേണ്ട ചുമതല മാത്രമേ ഉള്ളൂ. അതിനാല്‍ ഭരണപരിചയമില്ലായ്മ ഒരു കുഴപ്പമാവില്ല.

ജനങ്ങളുടെ ആവശ്യങ്ങള്‍ നേരിട്ടിറങ്ങി കണ്ടറിഞ്ഞു തീരുമാനങ്ങള്‍ എടുക്കാനുള്ള നേതൃപാടവവും തുറന്ന മനസും ധൈര്യവും ഒക്കെയാണ് മേയര്‍ക്ക് വേണ്ടത്. ഊര്‍ജ്ജസ്വലതയും. മുന്‍പ് VK പ്രശാന്ത് എന്ന ചെറുപ്പക്കാരനെ മേയറാക്കുക വഴി CPIM തിരുവനന്തപുരത്ത് ഈ മോഡല്‍ വിജയമാണ് എന്നു കാണിച്ചതാണ്. മാലിന്യ സംസ്‌കരണം മുതല്‍ പല കാര്യങ്ങളിലും മാതൃകയാക്കി
കേരളത്തിലെ തന്നെ ഏറ്റവും നല്ല മേയറായി VK പ്രശാന്ത് പേരെടുത്തു. സംഘടനാ രംഗത്തെ പ്രവര്‍ത്തനം കൊണ്ട് അനുഭവജ്ഞാനം ആര്യക്ക് ഉണ്ടാകും. അത് കൈമുതലാക്കി വലിയ നേട്ടങ്ങളിലേക്ക് തിരുവനന്തപുരത്തെ നയിക്കാന്‍ ആര്യക്ക് കഴിഞ്ഞേക്കും. തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ തിരുത്താനുള്ള സൗമനസ്യവും ഈഗോ കുറഞ്ഞ അവസ്ഥയും ഈ യുവത്വത്തിന്റെ അധികഗുണമാണ്.

ചെറുപ്പക്കാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ എടുത്ത CPIM ന്റെ നിലപാട് അഭിനന്ദിക്കേണ്ടതാണ്. കാലപ്പഴക്കം ചെന്ന തലച്ചോറും അധികാര മോഹവുമായി നടക്കുന്ന
കടക്കിഴവന്മാര്‍ ഭരണത്തില്‍ അള്ളിപ്പിടിച്ചു ഇരിക്കുന്ന, യുവാക്കള്‍ക്ക് അവസരം നിഷേധിക്കുന്ന കാഴ്ച നാം ചുറ്റിനും കാണുന്നുണ്ടല്ലോ. അവര്‍ക്കൊക്കെ ഈ തീരുമാനം അടുത്ത തെരഞ്ഞെടുപ്പില്‍ വലിയൊരു തിരിച്ചടിയാകും. അവരൊക്കെ ഇനിയെങ്കിലും ഇതൊക്കെ കണ്ട് പഠിക്കേണ്ടതാണ്. കൂടുതല്‍ ചെറുപ്പക്കാര്‍ക്ക് ഭരണത്തില്‍ അവസരം നല്‍കേണ്ടതാണ്.
21 വയസുള്ള സ്ത്രീകളൊക്കെ നാട് തന്നെ ഭരിച്ചു തുടങ്ങുമ്പോള്‍ വീടുകളില്‍ പാട്രിയര്‍ക്കിക്ക് കിട്ടുന്ന അടി ചെറുതല്ല. സ്ത്രീ ശാക്തീകരണത്തിന്റെ ആയിരം സെമിനാറുകളെക്കാള്‍ ഗുണം ഇതിനുണ്ട്. വീടുകളില്‍ സ്വന്തം പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അഭിപ്രായ സ്വാതന്ത്ര്യം പോലുമില്ലാതെ 21 വയസുള്ള സ്ത്രീകള്‍ക്ക് ഇതിലൂടെ കിട്ടുന്ന ആത്മബലവും ഊര്‍ജ്ജവും ചെറുതാകില്ല. വീട്ടിലെ പാട്രിയര്‍ക്കിയുടെ പത്തി അല്‍പ്പം താണു തുടങ്ങും.
ഇനി ആര്യമാര്‍ നമ്മെ ഭരിക്കട്ടെ.

Exit mobile version