ബിജെപിയില്‍ വീണ്ടും പൊട്ടിത്തെറി; സുരേന്ദ്രന്റേത് ചെപ്പടി വിദ്യയെന്ന് ശോഭാ പക്ഷം, ഇക്കണക്കിന് പോയാല്‍ നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതീക്ഷയില്ലെന്ന് വിമര്‍ശനം

തിരുവനന്തപുരം: സംസ്ഥാന ബിജെപിയില്‍ പൊട്ടിത്തെറി. ആര്‍എസ്എസ് നേതൃത്വത്തില്‍ വിശദീകരണം നല്‍കിയത് കെ സുരേന്ദ്രന്റെ ചെപ്പടി വിദ്യയെന്ന് ശോഭാ സുരേന്ദ്രന്‍ പക്ഷം ആരോപിച്ചു. തനിക്കെതിരെ നടപടി ഉണ്ടാകുമോയെന്ന ഭയമാണ് സുരേന്ദ്രനെന്നും ശോഭ പക്ഷം പറയുന്നു.

പാര്‍ട്ടിയില്‍ ശോഭയുടെ നിസഹകരണത്തില്‍ സുരേന്ദ്രന്‍ കേന്ദ്രത്തോട് മറുപടി പറയേണ്ടി വരും. പാര്‍ട്ടിയിലെ ഭിന്നത മാധ്യമ സൃഷ്ടി എന്നായിരുന്നു സുരേന്ദ്രന്റെ നിലപാട്. അങ്ങനെയെങ്കില്‍ എന്തിന് പരാതി നല്‍കണമെന്നും ശോഭ പക്ഷം ചോദിക്കുന്നു.

അതേസമയം, വ്യക്തമായ കാരണങ്ങളില്ലാതെയാണ് ശോഭാ സുരേന്ദ്രന്‍ പ്രവര്‍ത്തന രംഗത്ത് നിന്നും മാറി നില്‍ക്കുന്നത് എന്നാ് സംസ്ഥാന നേതൃത്വം പറയുന്നത്. ഇക്കാര്യം ആര്‍എസ്എസ് സംസ്ഥാന ഘടകത്തേയും ബിജെപി കേന്ദ്രനേതൃത്വത്തേയും സംസ്ഥാന ഘടകം അറിയിച്ചിരുന്നു.

ചുമതലയുള്ളവര്‍ ആവശ്യപ്പെട്ടിട്ടും ശോഭാ സുരേന്ദ്രന്‍ പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കുന്നില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തന രംഗത്ത് ഉണ്ടായിരുന്നില്ലെന്നും സംസ്ഥാന ഘടകം ചൂണ്ടികാട്ടി. ഒപ്പം നിലവില്‍ ബിജെപി വൈസ് പ്രസിഡണ്ട് കൂടിയായ ശോഭ പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്ന് പ്രതിഷേധിക്കുന്നത് ശരിയല്ല, പാര്‍ട്ടിയോട് സഹകരിക്കാതെ ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും കെ സുരേന്ദ്രന്‍ അറിയിച്ചു.

നേരത്തെയും കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്‍, കൃഷ്ണദാസ് പക്ഷങ്ങള്‍ രംഗത്തെത്തിയിരുന്നു. ഒപ്പം ബിജെപി മുതിര്‍ന്ന നേതാവ് പിഎം വേലായുധനും രംഗത്തെത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ അതൃപ്തി അറിയിച്ച് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വലിയ വിജയം ഉണ്ടാവുമെന്ന് ഉറപ്പ് നല്‍കിയിട്ടും അത് ലഭിക്കാത്ത സാഹചര്യത്തില്‍ നേതൃത്വത്തിനെതിരെ വീണ്ടും വിമര്‍ശനം ഉയര്‍ന്നു. ഇത്തരത്തിലാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിലും പ്രതീക്ഷയില്ലെന്നും വിമര്‍ശനമുയരുന്നുണ്ട്.

Exit mobile version