പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് വെച്ച സംഭവം; പോലീസ് കേസെടുത്തു, ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്റുമാരും പ്രതികളാകും

palakkad | big news live

പാലക്കാട്: വോട്ടെണ്ണല്‍ ദിവസത്തില്‍ പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം ഫ്‌ളക്‌സ് വെച്ച സംഭവത്തില്‍ പോലീസ് കേസ് എടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ബിജെപി കൗണ്‍സിലര്‍മാരും പോളിങ് ഏജന്റുമാരും പ്രതികളാകും.

സംഭവത്തെ കുറിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് പാലക്കാട് എസ്പി റിപ്പോര്‍ട്ട് തേടുകയും ചെയ്തു. ഭരണഘടനാ സ്ഥാപത്തിന് മുകളില്‍ മത ചിഹ്നങ്ങള്‍ ഉള്‍പ്പെടുന്ന ഫ്‌ളക്‌സ് വച്ചെന്ന് ചൂണ്ടിക്കാട്ടി പാലക്കാട് നഗരസഭാ കസ്റ്റോഡിയന്‍ കൂടിയായ സെക്രട്ടറിയാണ് ടൗണ്‍ സൗത്ത് പോലീസില്‍ പരാതി നല്‍കിയത്. ഐപിസി 153 ആം വകുപ്പ് പ്രകാരം ഇരുവിഭാഗങ്ങള്‍ തമ്മില്‍ ലഹളയ്ക്ക് കാരണമാകുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു എന്നതാണ് കേസ്. ഒരുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യത്തില്‍ കൗണ്ടിങ് ഏജന്റുമാരും സ്ഥാനാര്‍ത്ഥികളും ഉള്‍പ്പടെ പത്തോളം പേര്‍ പ്രതികളാവും എന്നാണ് പോലീസ് വൃത്തങ്ങള്‍ അറിയിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ നഗരസഭാ മന്ദിരത്തിന് മുകളില്‍ ഫ്‌ള്ക്‌സ് വെക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാവും പ്രതിചേര്‍ക്കുക.

ബുധനാഴ്ച വോട്ടെണ്ണല്‍ ദിനത്തില്‍ ഉച്ചയോടെയാണ് പാലക്കാട് നഗരസഭാ മന്ദിരത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഫ്‌ളക്‌സ് ഉയര്‍ത്തിയത്. രണ്ട് ഫ്‌ളക്‌സുകളിലൊന്നില്‍ ശിവാജിയുടെ ചിത്രത്തിനൊപ്പം ജയ് ശ്രീറാം എന്നെഴുതിയിരുന്നു. പോലീസ് എത്തി ഫ്‌ളക്‌സ് നീക്കിയെങ്കിലും പരാതി ലഭിക്കാതെ കേസെടുക്കില്ലെന്നായിരുന്നു ആദ്യ നിലപാട്. പോലീസ് നിലപാടിനെ വിമര്‍ശിച്ച കോണ്‍ഗ്രസ് ആദ്യം പരാതി നല്‍കി. മത സ്പര്‍ധ വളര്‍ത്താനുള്ള ബിജെപി നീക്കത്തിനെതിരെ കേസെടുക്കണമെന്ന് സിപിഎമ്മും പരാതി നല്‍കി. പിന്നാലെയാണ് നഗര സഭാ സെക്രട്ടറി ടൗണ്‍ സൗത്ത് പോലീസില്‍ പരാതി കൊടുത്തത്.

സ്ഥാനാര്‍ത്ഥികള്‍ക്കും കൗണ്ടിങ് ഏജന്റുമാര്‍ക്കും മാത്രം പ്രവേശനമുണ്ടായിരുന്ന വോട്ടിങ് സെന്റര്‍ ഉള്‍പ്പെടുന്ന കെട്ടിടത്തിലാണ് ഫ്‌ളക്‌സുമായി ബിജെപി പ്രവര്‍ത്തകര്‍ എത്തിയത്. ഇക്കാര്യത്തിലടക്കമാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പിയോട് ജില്ലാ പോലീസ് മേധാവി വിശദീകരണം തേടിയത്.

അതേസമയം ഫ്‌ളക്‌സ് ഉയത്തിയത് നേതൃത്വത്തിന്റെ അറിവോടെയല്ല എന്ന് വിശദീകരിച്ച് ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ കൃഷ്ണദാസ് രംഗത്ത് എത്തിയിരുന്നു. സംഭവം വിവാദമാക്കേണ്ടതില്ലെന്നും ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ ഫ്ളക്സ് നീക്കം ചെയ്തു എന്നും സംഭവത്തെ ന്യായീകരിച്ച് കൃഷ്ണദാസ് പറഞ്ഞിരുന്നു.

Exit mobile version