തദ്ദേശ തെരഞ്ഞെടുപ്പ്; മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു, മിക്കയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ടനിര

local body election | big news kerala

കണ്ണൂര്‍: തദ്ദേശതെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. രാവിലെ ആറുമണിയോടെ തന്നെ പോളിംഗ് ബൂത്തുകളില്‍ മോക് പോളിംഗ് നടത്തി വോട്ടിംഗ് മെഷീനുകളുടെ സുരക്ഷ ഉറപ്പുവരുത്തിയിരുന്നു. രാവിലെ മുതല്‍ തന്നെ മിക്ക് പോളിംഗ് ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് ഉള്ളത്. 16നാണ് വോട്ടെണ്ണല്‍.

തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 42.87 ലക്ഷം പുരുഷന്‍മാരും 46.87 ലക്ഷം സ്ത്രീകളും 86 ട്രാന്‍സ്;ജെന്‍ഡേഴ്‌സും അടക്കം 89.74 ലക്ഷം വോട്ടര്‍മാരാണ് മൂന്നാംഘട്ടത്തിലുള്ളത്. കഴിഞ്ഞ തവണ നാലിടത്തും 77 ശതമാനത്തിന് മുകളിലായിരുന്നു പോളിംഗ് ശതമാനം. ഇത് ഇത്തവണ മറികടക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

അതേസമയം ഏറ്റവും കൂടുതല്‍ പ്രശ്നബാധിതബൂത്തുകളുള്ള മേഖലയാണ് ഇന്ന് പോളിംഗിലേക്ക് പോകുന്നത്. കണ്ണൂരില്‍ മാത്രം 785 പ്രശ്നബാധിതബൂത്തുകളുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതുകൊണ്ട് തന്നെ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കള്ളവോട്ടുകള്‍ തടയുന്നതിനായി വെബ് കാസ്റ്റിങ് ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറ് മണിക്ക് അവസാനിക്കും. കൊവിഡ് പ്രോട്ടോകാള്‍ പാലിച്ചാണ് ഓരോ പോളിങ് ബൂത്തും സജ്ജീകരിച്ചിട്ടുള്ളത്. കൊവിഡ് പോസിറ്റീവായവര്‍ക്ക് വൈകിട്ടോടെയാണ് വോട്ട് ചെയ്യാന്‍ സാധിക്കുക. അതേസമയം സ്ഥാനാര്‍ത്ഥികളുടെ മരണത്തെ തുടര്‍ന്ന് കോഴിക്കോട് മാവൂര്‍ ഗ്രാമപ്പഞ്ചായത്തിലെ താത്തൂര്‍പൊയ്യില്‍, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലെ തില്ലങ്കേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് മാറ്റിയിരിക്കുകയാണ്.

Exit mobile version