’16ാം തീയതി കഴിഞ്ഞാല്‍ കാച്ചി കളയും കയ്യും കാലും വെട്ടി കളയും’, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അനില്‍ അക്കരെയുടെ വധഭീഷണിയെന്ന് പോലീസില്‍ പരാതി

തൃശൂര്‍: പാര്‍ട്ടി വരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് സജീവ പ്രവര്‍ത്തകന് നേരെ അനില്‍ അക്കര എംഎല്‍എയുടെ വധഭീഷണിയെന്ന് പരാതി. അടാട്ട് സ്വദേശി കെ സത്യനാണ് അനില്‍ അക്കര കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ക്ക് പരാതി നല്‍കിയത്.

തെരഞ്ഞെടുപ്പ് ദിവസം വൈകിട്ട് നാലരയ്ക്ക് പുറനാട്ടുകര പോസ്റ്റ് ഓഫീസിന് സമീപമുള്ള കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ബൂത്ത് ഓഫീസിന് മുന്നില്‍ വച്ചാണ് എംഎല്‍എ വധഭീഷണി മുഴക്കിയതെന്ന് സത്യന്‍ പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫലം വരുന്ന പതിനാറാം തീയതിയ്ക്കുള്ളില്‍ തീര്‍ത്തു കളയുമെന്നാണ് അനില്‍ അക്കര ഭീഷണിപ്പെടുത്തിയതെന്ന് കെ സത്യന്‍ പറഞ്ഞു.

‘പതിനാറാം തീയതി കഴിഞ്ഞാല്‍ കാച്ചി കളയും കയ്യും കാലും വെട്ടി കളയും’ എന്നിങ്ങനെയായിരുന്നു ഭീഷണി എന്നാണ് സത്യന്‍ പോലീസ് നല്‍കിയ പരാതി. തനിക്ക് പുറമെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ വിനോദ് കുമാര്‍ എന്നയാള്‍ക്ക് നേരെയും അനില്‍ അക്കര ഭീഷണി മുഴക്കിയെന്ന് സത്യന്‍ പറഞ്ഞു.

ഭീഷണി കേട്ട് സമീപത്തുള്ളവര്‍ ഓടി വരുകയും എംഎല്‍എയെ പിടിച്ചുമാറ്റുകയുമാണ് ചെയ്തത്. അനില്‍ അക്കരയ്ക്ക് നാട്ടില്‍ അറിയപ്പെടുന്ന ഗുണ്ടകളുടെ സ്വാധീനമുണ്ട്. അതുകൊണ്ട് പൊലീസ് സംരക്ഷണ വേണമെന്നും ഇരുവരും ആവശ്യപ്പെട്ടു. ഐ ഗ്രൂപ്പ് പ്രവര്‍ത്തകരാണ് സത്യനും വിനോദും. വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നേരത്തെ സത്യന്‍ നാമനിര്‍ദ്ദേശപത്രിക നല്‍കിയിരുന്നെങ്കിലും അവസാനം ഗ്രൂപ്പ് നിര്‍ദേശം മാനിച്ച് പിന്‍വലിക്കുകയായിരുന്നു.

Exit mobile version