സ്ഥാനാര്‍ത്ഥിയുടെ വീട്ടില്‍ ചാരായം വാറ്റ്, ഭാര്യയുടെ തെരഞ്ഞെടുപ്പ് ആവശ്യത്തിനാണെന്ന് ഭര്‍ത്താവ്, കൈയ്യോടെ പൊക്കി പോലീസ്

കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലേക്ക് സ്വതന്ത്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മേരിയുടെ വീടിനുള്ളില്‍ ചാരായം വാറ്റ്. സംഭവം പുറത്തറിഞ്ഞതോടെ ഭര്‍ത്താവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇടയാര്‍ പീടികപ്പടിയ്ക്ക് സമീപം കുഴുപ്പിള്ളില്‍ കെ എ സ്‌കറിയ ആണ് അറസ്റ്റിലായത്.

നഗരസഭയിലെ 24ആം ഡിവിഷനില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് സ്‌കറിയയുടെ ഭാര്യ മേരി. ഇടയാറില്‍ വീടിനുള്ളില്‍ വെച്ച് ചാരായം വാറ്റുന്നുണ്ടെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. പിറവം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. മധുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇത് പിടികൂടിയത്.

മൂന്നര ലിറ്റര്‍ ചാരായവും, ഒന്നര ലിറ്റര്‍ വിദേശമദ്യവും, അടുത്ത വാറ്റിനായി തയാറാക്കി വെച്ചിരുന്ന 50 ലിറ്റര്‍ വാഷ്, കുക്കര്‍, സ്റ്റൗ അനുബന്ധ ഉപകരണങ്ങള്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. ഭാര്യയുടെ തെരഞ്ഞെടുപ്പ് ആവശ്യത്തിനായാണ് ചാരായം ഉണ്ടാക്കിയതെന്ന് എക്‌സൈസ് സംഘത്തിന് സ്‌കറിയ മൊഴിനല്‍കിയിട്ടുണ്ട്.

പ്രിവന്റീവ് ഓഫീസര്‍മാരായ ചാള്‍സ് ക്ലാര്‍വിന്‍, സാബു കുര്യാക്കോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഉന്‍മേഷ്, ജയദേവന്‍, വിനോദ്, ഹരിദാസ്, ജിഷ്ണു, വനിത സിവില്‍ എക്സൈസ് ഓഫീസര്‍ ടി.കെ.സൗമ്യ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

തെരഞ്ഞെടുപ്പുകാലത്ത് പരിശോധന ശക്തമായി തുടരുമെന്ന് എക്‌സൈസ് അറിയിച്ചു. മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്നു മേരി. എന്നാല്‍ പാര്‍ട്ടി സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് സ്വാതന്ത്ര്യ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയായിരുന്നു.കോണ്‍ഗ്രസിന് ഈ ഡിവിഷനില്‍ വേറെ സ്ഥാനാര്‍ഥി ഉണ്ട്. പാര്‍ട്ടിക്കെതിരെ റിബലായി മത്സര രംഗത്ത് എത്തിയതോടെ മേരിയെ കോണ്‍ഗ്രസ്സില്‍ നിന്ന് പുറത്താക്കിയിരുന്നു.

Exit mobile version