സൈക്കിള്‍ യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നു; ഇനി മുതല്‍ എല്ലാ സ്റ്റേഷനില്‍ നിന്നും സൈക്കിള്‍ കയറ്റാമെന്ന് കൊച്ചി മെട്രോ

kochi metro | bignewslive

കൊച്ചി: എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സൈക്കിളുമായി യാത്ര ചെയ്യാന്‍ അനുമതി നല്‍കി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആര്‍എല്‍). പൊതുജനങ്ങളുടെയും സൈക്കിള്‍ യാത്രക്കാരുടെയും ആവശ്യം പരിഗണിച്ചാണ് നടപടി. ഞായറാഴ്ച മുതല്‍ എല്ലാ മെട്രോ സ്റ്റേഷനുകളില്‍ നിന്നും യാത്രക്കാര്‍ക്ക് സൈക്കിളുമായി യാത്ര ചെയ്യാം.

കൊച്ചി നഗരത്തില്‍ സൈക്കിളുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ നവംബര്‍ 17 മുതല്‍ അഞ്ച് സ്റ്റേഷനുകളില്‍ സൈക്കിള്‍ കയറ്റാന്‍ അനുമതി നല്‍കിയിരുന്നു. ചങ്ങമ്പുഴ പാര്‍ക്ക്, പാലാരിവട്ടം, ടൗണ്‍ഹാള്‍, എറണാകുളം സൗത്ത്, മഹാരാജാസ് കോളജ്, എളംകുളം മെട്രോ സ്റ്റേഷനുകളിലായിരുന്നു ഈ സൗകര്യം. സൈക്കിളിന് പ്രത്യേക ചാര്‍ജ്ജ് നല്‍കേണ്ടതില്ലെന്ന് കൊച്ചി മെട്രോ അറിയിച്ചിരുന്നു.

നവംബര്‍ 22 വരെയുള്ള കണക്കുകള്‍ പ്രകാരം 67 യാത്രക്കാരാണ് ഈ സൗജന്യ സേവനം ഉപയോഗപ്പെടുത്തിയത്. പ്രതിദിനം ശരാശരി 15,000 യാത്രക്കാരാണ് നിലവില്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യുന്നത്. സൈക്കിളുമായി യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതോടെയാണ് എല്ലാ സ്റ്റേഷനിലും അനുമതി നല്‍കാന്‍ തീരുമാനിച്ചത്.

അതേസമയം ഏതെങ്കിലും തരത്തിലുള്ള മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സൈക്കിളുകളും പരിശീലന ചക്രങ്ങള്‍ ഘടിപ്പിച്ച സൈക്കിളുകളും അനുവദിക്കില്ല. ഒരു ട്രെയിനില്‍ നാലു സൈക്കിളുകള്‍ മാത്രമാണ് അനുവദിക്കുക. അവശിഷ്ടങ്ങള്‍, ഗ്രീസ് ആധിക്യം, അഴുക്ക്, മൂര്‍ച്ചയുള്ള വസ്തുക്കള്‍ എന്നിവ ഇല്ലാതെ ആയിരിക്കണം സൈക്കിള്‍ കയറ്റേണ്ടത്.

Exit mobile version