സഹോദരന്‍ കൊവിഡ് ബാധിച്ച് റിയാദില്‍ മരിച്ചു; കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നാട്ടിലെത്തിയ പ്രവാസി കൊവിഡ് ബാധിച്ച് മരിച്ചു, രണ്ട് പേരുടെയും വിയോഗത്തില്‍ തകര്‍ന്ന് കുടുംബം

covid infection

ജീസാന്‍: സഹോദരന്‍ കൊവിഡ് ബാധിച്ച് റിയാദില്‍ മരിച്ചതിന് പിന്നാലെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ നാട്ടിലേയ്ക്ക് എത്തിയ പ്രവാസി കൊവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. ഓച്ചിറ പ്രയാര്‍ സ്വദേശി കൊല്ലശ്ശേരി പടീറ്റതില്‍ ജലാലുദ്ദീന്‍ ഫ റുഖിയാബീവി ദമ്പതികളുടെ മകന്‍ അബ്ദുല്‍ റഷീദ് (48) ആണ് മരിച്ചത്.

കൊവിഡ് ബാധിച്ച് ഒരാഴ്ചയായി വീട്ടില്‍ കഴിയുകയായിരുന്ന റഷീദിന് കടുത്ത ശ്വാസ തടസവും ചുമയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ജീസാനില്‍ സാമൂഹിക പ്രവര്‍ത്തകനായിരുന്ന ഇദ്ദേഹം അനുജന്റെ മരണത്തെ തുടര്‍ന്ന് ദുഃഖത്തില്‍ കഴിയുന്ന ഉമ്മയേയും കുടുംബത്തെയും ആശ്വസിപ്പിക്കാന്‍ വേണ്ടി നാട്ടില്‍ എത്തിയപ്പോഴാണ് അപ്രതീക്ഷിത വിയോഗം.

സഹോദരന്‍ അബ്ദുല്‍ സലാം ആണ് റിയാദില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 15 വര്‍ഷമായി ജിസാന്‍ സനാഇയയില്‍ ഡീസല്‍ എക്‌സ്‌പേര്‍ട്ട് സ്‌പെയര്‍ പാര്‍ട്‌സ് കടയില്‍ ജോലി ചെയ്യുകയായിരുന്നു അബ്ദുറഷീദ്. രണ്ടു വര്‍ഷമായി സബ്‌യ സനാഇയ ശാഖയിലാണ് ജോലി ചെയ്തിരുന്നത്. റഷീദിന്റെ മൃതദേഹം രാവിലെ ഓച്ചിറ വടക്കേ മസ്ജിദില്‍ ഖബറടക്കി. അധ്യാപികയായ ഷീജമോളാണ് ഭാര്യ. അശ്ഫീന, അഹ്‌സന്‍ എന്നിവരാണ് മക്കള്‍. റഷീദിന്റെ സഹോദരന്മാരായ ശിഹാബ് ഖമീസ് മുശൈത്തിലും സലിം ത്വാഇഫിലും ജോലി ചെയ്യുകയാണ്.

Exit mobile version