അഞ്ച് കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവം: എംകെ രാഘവന്‍ എംപിക്കെതിരേ വിജിലന്‍സ് കേസ് എടുത്തു

mk raghavan

കോഴിക്കോട്: എംകെ രാഘവന്‍ എംപിക്കെതിരേ വിജിലന്‍സ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അധികത്തുക ചെലവഴിച്ചെന്ന് വെളിപ്പെടുത്തിയതിലുമാണ് അന്വേഷണം. കൈക്കൂലി കേസില്‍ ലോക്‌സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിജിലന്‍സ് കോഴിക്കോട് യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണവേളയിലാണ് എംകെ രാഘവനെതിരേ കൈക്കൂലി ആരോപണം ഉയര്‍ന്ന് വന്നത്. ടിവി 9 ചാനല്‍ സ്റ്റിങ് ഓപ്പറേഷന്‍ നടത്തി എംകെ രാഘവന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവിടുകയായിരുന്നു. ഫൈവ്സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരില്‍ ചാനല്‍ എംകെ രാഘവനെ സമീപിച്ചിരുന്നു. ഈ സന്ദര്‍ഭത്തില്‍ തെരഞ്ഞെടുപ്പ് ചിലവുകള്‍ക്കായി തനിക്ക് അഞ്ച് കോടി രൂപ തരണമെന്ന് എംകെ രാഘവന്‍ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ അന്ന് ചാനല്‍ പുറത്തുവിട്ടിരുന്നു.

ആ തുക ഡല്‍ഹി ഓഫീസില്‍ എത്തിക്കാന് ആവശ്യപ്പെട്ടുവെന്നും ദൃശ്യത്തിലുണ്ടായിരുന്നു. 2014 തിരഞ്ഞെടുപ്പില്‍ 20 കോടി ചെലവഴിച്ചുവെന്ന വെളിപ്പെടുത്തലും ഒളികാമറ ഓപ്പറേഷനിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്ന് പരാതി ലഭിക്കുകയും വിജിലന്‍സ് അന്വേഷണം സംബന്ധിച്ചുള്ള നിയമോപദേശം തേടുകയും ചെയ്തിരുന്നു. നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Exit mobile version