പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; രണ്ട് കുട്ടികളുടെ അമ്മയായ യുവതിയുടെ മുഖത്ത് തുപ്പിയും മര്‍ദ്ദിച്ചും പുലഭ്യം പറഞ്ഞും യുവാവിന്റെ പ്രതികാരം, ഒടുവില്‍ അറസ്റ്റ്

കൊച്ചി; പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ യുവതിയുടെ മുഖത്ത് തുപ്പിയും മര്‍ദ്ദിച്ചും പുലഭ്യം പറഞ്ഞും യുവാവിന്റെ പ്രതികാരം. സംഭവത്തില്‍ ചേര്‍ത്തല എരുമല്ലൂര്‍ സ്വദേശിയായ 32കാരനായ ശ്യാം കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.

അയ്യപ്പന്‍കാവ് സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് പരാതിക്കാരി. ഇവര്‍ ഒരു വര്‍ഷം മുമ്പു വരെ എരമല്ലൂരില്‍ പ്രതിയുടെ വീടിനടുത്ത് വാടകയ്ക്ക് താമസിച്ചിരുന്നു. ഇയാള്‍ മദ്യപിച്ചെത്തി ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ അയ്യപ്പന്‍കാവിലേയ്ക്ക് താമസം മാറുകയായിരുന്നു.

കഴിഞ്ഞ 16ന് ഇവര്‍ ജോലിക്കു പോകുന്നതിനായി രാവിലെ ഏഴുമണിക്ക് അയ്യപ്പന്‍കാവ് ബസ് സ്റ്റോപ്പില്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് പ്രതി പ്രണയാഭ്യര്‍ഥന നടത്തിയത്. നിഷേധിച്ചപ്പോള്‍ മര്‍ദിക്കുകയും ചെയ്തത്. യുവതിയെ ഇയാള്‍ അസഭ്യം പറയുകയും മുഖത്ത് അടിക്കുകയും റോഡിലേക്ക് തള്ളിയിട്ട് മുഖത്ത് തുപ്പുകയും ചെയ്യുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ ആരോപിക്കുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം നോര്‍ത്ത് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി പരാതിക്കാരിയുടെ വീടിനു സമീപത്തുണ്ടെന്ന് മനസിലായി. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Exit mobile version