തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം നിർമ്മാണത്തിൽ അഴിമതി കാണിച്ച മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മന്ത്രി കെടി ജലീൽ. നമുക്ക് നാമേ പണിവതു നാകം, നരകവുമതുപോലെ എന്നായിരുന്നു മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.
അഴിമതി കേസിൽ അഞ്ചാം പ്രതിയായ ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനായി വിജിലൻസ് രാവിലെ ആലുവയിലെ അദ്ദേഹത്തിന്റെ വസതിയിലേക്ക് എത്തിയിരുന്നെങ്കിലും ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന് അറിഞ്ഞതോടെ ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ലേക്‌ഷോർ ആശുപത്രിയിലായിരുന്നു വികെ ഇബ്രാഹിംകുഞ്ഞ്. ഡോക്ടർമാരുമായി സംസാരിച്ച ശേഷം രാവിലെ പത്തരയോടെയായിരുന്നു വിജിലൻസ് നടപടി.
ഇന്നലെ രാത്രിയാണ് ചികിത്സ തേടി ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ എത്തിയത്. ആരോഗ്യം സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് ലഭിച്ചശേഷമാകും വിജിലൻസ് മറ്റ് നടപടി ക്രമങ്ങളിലേക്ക് കടക്കുക. അറസ്റ്റ് ഉണ്ടാകുമെന്ന സൂചനയെ തുടർന്ന് മുൻകൂർ ജാമ്യത്തിന് ശ്രമിക്കാനാണ് ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ ചികിത്സ തേടിയത് എന്നും സൂചനയുണ്ട്.
പാലാരിവട്ടം മേൽപ്പാലം നിർമ്മാണക്കമ്പനിയായ ആർഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ നൽകിയത് ഇബ്രാഹിംകുഞ്ഞിന്റെ നിർദേശപ്രകാരമാണെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടിഒ സൂരജ് മൊഴി നൽകിയിരുന്നു. ഇതാണ് അറസ്റ്റിലേക്ക് നീങ്ങിയിരിക്കുന്നത്.