ശബരിമല തീർത്ഥാടകർ കോവിഡ് നെഗറ്റീവ് ആയാലും ജാഗ്രത കൈവിടരുത്; ശബരിമല പാതയിൽ കിയോസ്‌കുകൾ സ്ഥാപിച്ചെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകരായി എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായാണ് എത്തുക എങ്കിലും ജാഗ്രത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തീർത്ഥാടകർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും ഹാജരാക്കണമെന്നും ശബരിമലയിലേക്കുള്ള വഴിയിൽ പ്രധാന പൊതുസ്ഥലങ്ങളിൽ അംഗീകൃത കിയോസ്‌കുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

നിലയ്ക്കലും പമ്പയിലും ആളുകൾ കൂടിനിൽക്കരുത്. ഒരു സ്ഥലത്തും ആളുകൾ കൂട്ടംകൂടി നിൽക്കുന്നത് അനുവദിക്കില്ല. ടോയ്‌ലറ്റുകൾ ഇടയ്ക്കിടെ അണുവിമുക്തമാക്കണം. തീർത്ഥാടകർക്കൊപ്പം വരുന്ന പാചകക്കാർ, ഡ്രൈവർമാർ, ക്ലീനർമാർ ഇവരെല്ലാം നിർബന്ധമായും കോവിഡ് പ്രോട്ടോക്കോൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീർത്ഥാടകർക്ക് കിയോസ്‌കുകളുടെ സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആന്റിജൻ ടെസ്റ്റ് നെഗറ്റീവായാൽ പോലും കോവിഡ് സാധ്യത നൂറ് ശതമാനം തള്ളിക്കളയാൻ സാധിക്കില്ലെന്നും അതിനാൽ തന്നെ ടെസ്റ്റ് നെഗറ്റീവായതുകൊണ്ട് മറ്റ് ജാഗ്രത ആവശ്യമില്ലെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ ജാഗ്രതാ നിർദേശങ്ങളും നിർബന്ധമായും പാലിക്കണം. ശബരിമലയിൽ എത്തിയാൽ തീർത്ഥാടകർ ഓരോ 30 മിനിറ്റിലും കൈകൾ ശുചിയാക്കണമെന്നും മാസ്‌ക് ധരിക്കാനും അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version