സര്‍ട്ടിഫിക്കറ്റ് തിരുത്തി 18 വയസാക്കി; ഫേസ്ബുക്ക് വഴി പരിചയപ്പെട്ട 17കാരിയെ കടത്തിക്കൊണ്ടുപോയി, മണിക്കൂറുകള്‍ക്കകം പിടിയില്‍, യുവാവിനെതിരെ കേസ്

അഞ്ചാലുംമൂട്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് പ്രണയത്തിലായ യുവാവ് പതിനേഴുകാരിയെ കടത്തിക്കൊണ്ടുപോയി. മണിക്കൂറുകള്‍ക്കുള്ളില്‍ യുവാവിനെയും പെണ്‍കുട്ടിയെയും പാലക്കാട്ടു നിന്നു കണ്ടെത്തി. സംഭവത്തില്‍ പാലക്കാട് സ്വദേശിയായ യുവാവിനെതിരെ പോലീസ് കേസെടുത്തു.

പാലക്കാട് ചിറ്റൂര്‍ ചാത്തമംഗലത്ത് പഴയ പാത കണ്ണാട് വീട്ടില്‍ ബിനുവിനെതിരെ (23) ആണ് കേസെടുത്തത്. അഞ്ചാലുംമൂട് എസ്‌ഐ ശ്യാംകുമാറിന്റെ നേതൃത്വത്തിലാണ് യുവാവിനെയും പെണ്‍കുട്ടിയെയും പിടികൂടിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട യുവാവും യുവതിയും പ്രണയത്തിലാവുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെ ബിനു കാറുമായെത്തി പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നു. വിവാഹ പ്രായമെത്തിയതായി കാണിക്കാന്‍ പെണ്‍കുട്ടിയുടെ സര്‍ട്ടിഫിക്കറ്റ് തിരുത്തി 18 വയസാക്കിയുള്ള ആധാറും സംഘടിപ്പിച്ചിരുന്നു.

പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിച്ചു. തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ രാത്രിയോടെ തന്നെ നെന്മാറ പൊലീസിന്റെ സഹായത്തോടെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.

പോക്‌സോ പ്രകാരം അറസ്റ്റിലായ ബിനുവിനെതിരെ പാലക്കാട്ടെ പൊലീസ് സ്റ്റേഷനുകളില്‍ മറ്റു കേസുകളുമുണ്ട്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Exit mobile version