അമ്പിളിക്കല കോവിഡ് സെന്ററിൽ റിമാൻഡ് പ്രതി മരിച്ച സംഭവം; ആറ് ജയിൽ ജീവനക്കാർ അറസ്റ്റിൽ

തൃശ്ശൂർ: തൃശ്ശൂർ അമ്പിളിക്കല കോവിഡ് കെയർ സെന്ററിൽ റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ആറ് ജയിൽ ജീവനക്കാർ അറസ്റ്റിൽ. കഞ്ചാവ് കേസിൽ അറസ്റ്റിലായ പ്രതി ഷെമീർ മർദ്ദനമേറ്റ് മരണപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടാണ് ഇവരെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

ഷെമീർ മരിക്കുമ്പോൾ കോവിഡ് കെയർ സെന്ററിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരാണ് അറസ്റ്റിലായത്. നേരത്തെ തന്നെ കോവിഡ് കെയർ സെന്ററിൽ വെച്ച് ഷെമീറിന് ക്രൂരമർദ്ദനം ഏറ്റിരുന്നെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ ഉദ്യോഗസ്ഥർക്കെതിരെ ജയിൽവകുപ്പ് അച്ചടക്ക നടപടി സ്വീകരിക്കുകയും സസ്‌പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.

ഷെമീറിന് മർദനം ഏറ്റിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവരും മൊഴി നൽകിയിരുന്നു. കൂടാതെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമായിരുന്നു. കഞ്ചാവ് കേസിലാണ് ഷെമീറിനെയും ഭാര്യയെയും മറ്റു രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തതിനു ശേഷം അമ്പിളിക്കല കോവിഡ് കെയർ സെന്ററിൽ എത്തിക്കുകയായിരുന്നു.

Exit mobile version