‘യാത്രക്കിടെ ഇടയ്ക്കിടെ കൈകള്‍ കഴുകണം, മുഖാവരണം ധരിക്കണം, കൈവശം സാനിറ്റൈസര്‍’ ശബരിമല ദര്‍ശനത്തിന് ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദേശം ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് ആരോഗ്യവകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തീര്‍ത്ഥടകര്‍ മലകയറുമ്പോഴും ഇറങ്ങുമ്പോഴും ശാരീരിക അകലം പാലിക്കുക, ദിവസവും ക്ഷേത്ര ദര്‍ശനത്തിന് നിശ്ചിതം എണ്ണം തീര്‍ത്ഥാടകരെ മാത്രം അനുവദിക്കുക തുങ്ങിയവയാണ് പ്രധാനമായും മുന്നോടട് വെയ്ക്കുന്ന നിര്‍ദേശം.

ആരോഗ്യവകുപ്പിന്റെ മാര്‍ഗ നിര്‍ദേശം;

തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കുള്ള യാത്രക്കിടെ ഇടയ്ക്കിടെ കൈകള്‍ കഴുകണം, മുഖാവരണം ധരിക്കണം, കൈവശം കൈകള്‍ അണുമുക്തമാക്കാനുള്ള സാനിറ്റൈസര്‍ കരുതണം. സമീപകാലത്ത് കോവിഡ് വന്നവരും പനി, ചുമ, ശ്വാസതടസം, മണവും രുചിയും തിരിച്ചറിയാന്‍ സാധിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരെയും ശബരിമല ദര്‍ശനം നടത്തുന്നത് നിരുത്സാഹപ്പെടുത്തും.

ശബരിമല ദര്‍ശനത്തിന് എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകരുടെ കൈവശമുണ്ടായിരിക്കണം. നിലയ്ക്കലിലെ കേന്ദ്രത്തില്‍ അത് ഹാജരാക്കുകയും വേണം. ശബരിമലയിലേക്കുള്ള വഴിയില്‍ അംഗീകൃത സര്‍ക്കാര്‍- സ്വകാര്യ ലാബുകളില്‍ നിന്ന് കൊവിഡ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങാം.

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായി എന്നതിന്റെ പേരില്‍ കൊവിഡ് പ്രതിരോധ മുന്‍കരുതലുകളില്‍ വിട്ടുവീഴ്ച ചെയ്യരുത്. കൂടാതെ നിലയ്ക്കലിലും സന്നിധാനത്തുമുള്‍പ്പെടെ തീര്‍ത്ഥാടകരെ തങ്ങാനും അനുവദിക്കില്ല.

Exit mobile version