ഉദ്യോഗസ്ഥന്റെ ചെയ്തികളെ ചൊല്ലി സർക്കാരിന് മേൽ അഴിമതിയുടെ ദുർഗന്ധം എറിഞ്ഞ് പിടിപ്പിക്കാനാകില്ല; സർക്കാരിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു: മുഖ്യമന്ത്രി

തിരുവനന്തപുരം: സർക്കാരിന്റെ നേട്ടങ്ങളെ മറച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൃൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങൾ ഒന്നിന് പുറകെ ഒന്നായി ഉന്നയിച്ച് സർക്കാരിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുൻനിർത്തി സർക്കാരിന് മേൽ അഴിമതിയുടെ ദുർഗന്ധം എറിഞ്ഞ് പിടിപ്പിക്കാനാകില്ലെന്നും എം ശിവശങ്കറിന്റെ അറസ്റ്റിനോട് മുഖ്യമന്ത്രി പ്രതികരിച്ചു.

ശിവശങ്കറിന്റ ചെയ്തികൾ സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് പ്രതിപക്ഷ ശ്രമം. ശിവശങ്കറിന്റെ അറസ്റ്റോടെ അതിന്റെ തീവ്രത കൂടി. ഈ സർക്കാർ ഒരു അഴിമതി യും വെച്ച് പൊറുപ്പിക്കില്ല.ജനങ്ങളെ തെറ്റായ പ്രചാരങ്ങളിലൂടെ തെറ്റിദ്ധരിപിക്കാൻ ശ്രമം നടക്കുകയാണ്. നയതന്ത്ര ബാഗിൽ സ്വർണ്ണം പിടിച്ചപ്പോൾ മുതൽ പ്രചരണം ശക്തമായിരുന്നെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.

യുഎഇ കോൺസുലേറ്റിലേക്ക് വന്ന ബാഗ് കസ്റ്റംസ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 14 കിലോ സ്വർണ്ണം കണ്ടെത്തിയത്. സ്വർണ്ണ കടത്തു കേസിലെ പ്രതിയുമായി ബന്ധം ഉണ്ടെന്നു അറിഞ്ഞപ്പോൾ തന്നെ ശിവശങ്കറിന് എതിരെ നടപടി എടുത്തെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

സ്വർണ കടത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താൻ ഒന്നും ഇല്ല. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും വിളിച്ചില്ല എന്ന് പറഞ്ഞ കസ്റ്റംസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് ചർച്ച ആയതു പോലുമില്ലെന്നും മുഖ്യമന്ത്രി തുറന്നുകാട്ടി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ആരെങ്കിലും സഹായിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു എം ശിവശങ്കറിൻറെ മറുപടി. മുൻകാലങ്ങളെ പോലെ മനസാക്ഷിയെ കോടതിയുടെ സ്ഥാനത്ത് പ്രതിഷ്ഠിക്കാൻ ഈ സർക്കാർ ശ്രമിച്ചില്ല. അതാണ് യുഡിഫ് സർക്കാരുമായുള്ള കാതലായ മാറ്റമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

Exit mobile version