പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ച കേസ്; വി കെ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു

കൊച്ചി: മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നു. പത്ത് കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് ചോദ്യം ചെയ്യല്‍. വി.കെ. ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണവുമായി മുന്നോട്ടുപോകാന്‍ വിജിലന്‍സിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യുന്നത്. പാലാരിവട്ടം പാലം നിര്‍മാണത്തിലൂടെ അനധികൃതമായി സമ്പാദിച്ച തുക മുസ്ലീംലീഗിന്റെ ഉടമസ്ഥതയിലുള്ള ദിനപ്പത്രത്തിന്റെ അക്കൗണ്ടിലൂടെ പത്ത് കോടി രൂപയുടെ കള്ളപ്പണം മാറ്റി എടുത്തുവെന്നാണ് കേസ്.

കളമശ്ശേരി സ്വദേശി ഗിരീഷ്ബാബുവാണ് വി കെ ഇബ്രാഹിംകുഞ്ഞിനെതിരേ പരാതി നല്‍കിയത്. 2016 നവംബര്‍ 15 ന് വി.കെ. ഇബ്രാഹിം കുഞ്ഞ് ഡയറക്ടറായ കോഴിക്കോട്ടെ പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് എറണാകുളം മാര്‍ക്കറ്റ് റോഡ് ശാഖയിലുള്ള അക്കൗണ്ടിലേക്ക് 10 കോടി രൂപ എത്തിയെന്നായിരുന്നു പരാതി.

പി.എ അബ്ദുള്‍ സമീര്‍ എന്നയാളാണ് ഇത്രയധികം തുക മാധ്യമസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറിയത്. ഇതേ ദിവസം തന്നെ എസ്ബിഐയുടെ കലൂര്‍ ശാഖയിലുള്ള ഇതേ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കും അബ്ദുള്‍ സമീര്‍ കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു. വിജിലന്‌സിന് പരാതി നല്കിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തില്‍ പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Exit mobile version