പുസ്തകം പോലും വാങ്ങാൻ പണമില്ലാതെ പഠിച്ച് ഐഎഎസ് നേടി; കുടകിനെ തേടി വന്ന ഉരുൾപൊട്ടലിനേയും കൊറോണയേയും പ്രതിരോധിച്ച് ഈ മലയാളി ഡെപ്യൂട്ടി കമ്മീഷണർ ആനി കൺമണി ജോയി

കുടക്: ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഉരുൾപൊട്ടലിനേയും കൊറോണയേയും കൊടുക് അതിജീവിച്ചിക്കുമ്പോൾ കൈത്താങ്ങായി കൂടെ നിന്ന മലയാളി ഐഎഎസ് ഉദ്യോഗസ്ഥ ആനി കൺമണി ജോയ്ക്ക് അഭിനന്ദന പ്രവാഹമാണ്. കർണാടകയിലെ കുടക് ജില്ലയുടെ ഡെപ്യൂട്ടി കമ്മീഷണറായ ആനി കൺമണി ജോയിയുടെ പ്രവർത്തികൾ ഓരോന്നും എടുത്തപറയത്തക്ക നന്മ നിറഞ്ഞതാണ്.

ആനിയുടെ സിവിൽ സർവീസിലേക്കുള്ള യാത്ര തികച്ചും സാധാരണക്കാരിയായിട്ടായിരുന്നു. പഠിക്കാനായി പുസ്തകങ്ങൾ പോലും വാങ്ങാൻ ബുദ്ധിമുട്ടിയിരുന്ന ആനി സ്വന്തം നിശ്ചയദാർഢ്യം കൊണ്ടാണ് പഠനത്തിൽ മുന്നേറിയതും സിവിൽ സർവീസ് സ്വന്തമാക്കിയതും. ഐഎഎസ് പരീക്ഷയിൽ 65ാം റാങ്ക് കരസ്ഥമാക്കിയ ആനിക്ക് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നും ബിഎസ്‌സി നഴ്‌സിങ്ങ് ഡിഗ്രിയുമുണ്ട്.

ഈ കൊവിഡ് കാലത്തും കുടക് ജില്ല സാധാരണ ജീവിതത്തിലേക്ക് മാറാൻ പോവുകയാണ്. കുടക് ജില്ലയിൽ കഴിഞ്ഞ 28 ദിവസമായി പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിന് പിന്നിലും ആനിയുടെ പ്രതിരോധപ്രവർത്തന മികവുണ്ട്.

എറണാകുളം ജില്ലയിലെ പാമ്പക്കുട സ്വദേശിയായ ആനി പഠനത്തിൽ മിടുക്കിയായിരുന്നു. നഴ്‌സിങ്ങിൽ ഡിഗ്രി സ്വന്തമാക്കിയ ശേഷം അച്ഛന്റെ ആഗ്രഹപ്രകാരം സിവൽ സർവീസെന്ന ലോകത്തേക്ക് പറിച്ചുനടുകയുമായിരുന്നു. പഠിക്കാനായി ആവശ്യത്തിന് പുസ്തകങ്ങളൊ മാസികകളൊ ലഭ്യമാകാത്തതിനാൽ പത്രത്തിലൂടെ മാത്രം പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു ആനി.

ഹരിയാനയിലെ ഫരീദാബാദിൽ ഐസിഎസ് ട്രെയ്‌നിങ്ങിന് ചേർന്ന ആനി പിന്നീട് സാഹിത്യവും സൈക്കോളജിയും ഓപ്ഷണൽ വിഷയങ്ങളായി സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുത്തു. 2012ൽ 65ാം റാങ്കോടെ ആനി സിവിൽ സർവീസ് പരീക്ഷ വിജയിച്ചു. കുടകിലെ ഡെപ്യൂട്ടി കമ്മീഷണറായി മാറുന്നതിന് മുൻപ് തുമ്കാരുവിലെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായിരുന്നു. കുടകിൽ പ്രളയത്തിന്റെ സമയത്തെ ജോലികൾക്കായായിരുന്നു ആനിയെ നിയമിച്ചത്.

Exit mobile version