കോഴിക്കോട്: നഗരത്തിലെ പ്രധാന ഷോപ്പിങ് കോംപ്ലക്‌സായ സെഞ്ച്വറി കോംപ്ലക്‌സിൽ വ്യാപാരികളുടെ ഇഷ്ടത്തിന് നിർമ്മിച്ച ദ്വാരത്തിൽ വീണ് വ്യാപാരി മരിച്ച സംഭവത്തിൽ ഒടുവിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കസബ പോലീസാണ് സംഭവത്തിൽ അന്വേഷണം നടത്തുന്നത്.
സംഭവം ഒതുക്കി തീർക്കാൻ വ്യാപാരികൾ ശ്രമം നടത്തുവെന്ന ആരോപണത്തിനിടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സെഞ്ച്വറി കോപ്ലക്‌സിൽ ഇന്നലെയാണ് അപകടമുണ്ടായത്. തിരൂർ സ്വദേശിയും വ്യാപാരിയുമായ ഹൈദ്രോസ് ഹാജി കെട്ടിട്ടത്തിന്റെ മുകൾ നിലയിൽ അനധികൃതമായ ഉണ്ടാക്കിയ ദ്വാരത്തിലൂടെ താഴേയ്ക്ക് വീണ് തലയ്ക്ക് പിരിക്കേറ്റാണ് ദാരുണമായി മരിച്ചത്.
നഗരസഭയുടെ അനുമതി ഇല്ലാതെ സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങളുടെ സൗകര്യത്തിനായി വ്യാപാരികൾ സ്വന്തം കെട്ടിട്ടത്തിന്റെ നടപ്പാതയിൽ ഇങ്ങനെയൊരു ദ്വാരമുണ്ടാക്കിയത് എന്നാണ് സൂചന. തന്റെ കടയിലേക്ക് സാധനങ്ങൾ വാങ്ങാനായി സെഞ്ച്വറി കോപ്ലക്‌സിലെത്തിയ ഹൈദ്രോസ് ഹാജി നടപ്പാതയിലൂടെ നീങ്ങുന്നതിനിടെയാണ് തുറന്നിട്ട് ദ്വാരത്തിലൂടെ താഴെ വീണ് തലയ്ക്ക് പരിക്കേറ്റ് ദാരുണമായി മരിച്ചത്.
സംഭവം നടന്ന് 24 മണിക്കൂർ പിന്നിട്ടിടും കോർപ്പറേഷൻ അധികൃതർ സംഭവത്തിൽ ഇടപെടുകയോ പരിശോധന നടത്തുകയോ ചെയ്തിരുന്നില്ല. തുടർനടപടിയില്ലാതെ സംഭവം ഒതുക്കി തീർക്കാൻ നീക്കം നടക്കുന്നതിനിടെ മാധ്യമ വാർത്തകളാണ് ഇക്കാര്യം വെളിച്ചത്തുകൊണ്ടുവന്നത്.
പിന്നാലെ 11 മണിയോടെയാണ് കോർപ്പറേഷൻ ഉദ്യോഗസ്ഥർ ഇവിടെ പരിശോധിക്കാനായി എത്തിയതും. സംഭവത്തിൽ കെട്ടിട്ട ഉടമയ്‌ക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുമെന്ന് പോലീസ് പ്രതികരിച്ചു.