കേരളത്തിലേയ്ക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം; സംസ്ഥാനത്ത് ഒട്ടാകെ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിലേയ്ക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഇതിനെ തുടര്‍ന്ന് അതിര്‍ത്തികളില്‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, കൊവിഡ് ഭേദമായവരില്‍ പലര്‍ക്കും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത് കൂടുതലായി കണ്ടു വരുന്നുണ്ട്. ഇവരെ ചികിത്സിക്കാന്‍ പോസ്റ്റ് കൊവിഡ് ക്ലിനിക്കുകള്‍ സംസ്ഥാനത്ത് ഒട്ടാകെ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു.

രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യമാണ് കേരളത്തില്‍ ഇപ്പോള്‍ ഉള്ളത് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചാല്‍ നവംബറില്‍ രോഗവ്യാപനം കുറയ്ക്കാന്‍ സാധച്ചേയ്ക്കുമെന്നും മന്ത്രി പറയുന്നു. കോഴിക്കോട് മെഡി.കോളേജ് നടത്തിയത് പോലെ കൊവിഡ് വൈറസിന്റെ ജനതിക പഠനം മധ്യകേരളത്തിലും തെക്കന്‍ കേരളത്തിലും നടത്തുമെന്നും ശൈലജ ടീച്ചര്‍ അറിയിച്ചു.

കൊവിഡ് മരണനിരക്ക് കുറക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രോഗികളുടെ എണ്ണം കൂടിയിട്ടും മരണനിരക്ക് കുറക്കാന്‍ കഴിഞ്ഞു. 0.4% മാത്രമാണ് കേരളത്തിലെ ഇപ്പോഴത്തെ മരണ നിരക്ക്. ആശുപത്രികളില്‍ ഓക്‌സിജന്‍ ഉറപ്പാക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. നിലവില്‍ ഓക്‌സിജന് എവിടേയും ക്ഷാമമില്ല. അടിയന്തര സാഹചര്യം നേരിടാന്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ താത്കാലികമായി നിയമിക്കും. ആളുകളെ കിട്ടാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിയെന്നും മന്ത്രി പറയുന്നു.

Exit mobile version