വളച്ചൊടിയ്ക്കപ്പെട്ട് അഞ്ചു വർഷം വരെ തടവു കിട്ടാം; വിജയദശമി നാളിൽ കാവ്യരചന നിർത്തുന്നു; സോഷ്യൽ മീഡിയ നിയമത്തിൽ പ്രതിഷേധിച്ച് സോഹൻ റോയ്

തിരുവനന്തപുരം: വളച്ചൊടിക്കാൻ ഏറെ സാധ്യതയുള്ള കേരള പോലീസ് ആക്ട് ഭേദഗതിയിൽ പ്രതിഷേധിച്ച് കവിത എഴുത്ത് അവസാനിപ്പിച്ച് സംവിധായകനും വ്യവസായിയുമായ സോഹൻ റോയ്. സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപങ്ങളും സ്ത്രീകൾക്കെതിരായ സൈബർ ആക്രമണവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സോഷ്യൽമീഡിയ നിയമമെങ്കിലും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂട്ടുവിലങ്ങിടാൻ പോന്നതാണ് ഈ ഭേദഗതിയെന്ന് നാനാഭാഗത്തു നിന്നും അഭിപ്രായം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതിഷേധിച്ച് സോഷ്യൽമീഡിയയിലൂടെയുള്ള ചെറുകവിതാ പ്രസിദ്ധീകരണം നിർത്തുകയാണെന്ന് സോഹൻ റോയ് അറിയിച്ചത്.

കവിതകൾ വളച്ചൊടിച്ച് അഞ്ച് വർഷം വരെ തടവുകിട്ടാൻ സാധ്യതയുള്ളതിനാൽ ഈ വിജയദഷമി ദിനത്തിൽ കവിതാരചന നിർത്തുകയാണെന്ന് സോഹൻ റോയ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. പ്രതിഷേധ കവിത പോസ്റ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം രചന അവസാനിപ്പിച്ചിരിക്കുന്നത്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരെയെങ്കിലും അധിക്ഷേപിച്ചാൽ പരാതിക്കാരില്ലെങ്കിലും പോലീസിന് കേസെടുക്കാനും പരമാവധി അഞ്ച് വർഷം വരെ തടവും, പതിനായിരം രൂപവരെ പിഴയും ഒടുക്കേണ്ട ശിക്ഷ ലഭിക്കാനുമുള്ള സാഹചര്യമൊരുക്കുന്ന ഓഡിനൻസാണ് ഒക്ടോബർ 22ന് കേരള സർക്കാർ കൊണ്ടുവന്നത്. സൈബർ ഇടങ്ങളിലെ കുറ്റകൃത്യത്തിന് തടയിടാനാണ് 2011ലെ പോലീസ് ആക്ട് ഭേദഗതി ചെയ്ത് 118 എ വകുപ്പ് കൂട്ടിച്ചേർത്ത് ഓർഡിനൻസ് കൊണ്ടുവന്നത്.

സോഹൻ റോയ്‌യുടെ സോഷ്യൽമീഡിയ പോസ്റ്റ്:

വരാൻ പോകുന്ന സോഷ്യൽ മീഡിയ നിയമത്തിൽ പ്രതിഷേധിച്ച്, വർത്തമാനകാല സാമൂഹികരാഷ്ട്രീയ വിഷയങ്ങളെ ആസ്പദമാക്കി കഴിഞ്ഞ മൂന്നുവർഷമായി ദിവസേനയെന്നോണം തുടർച്ചയായി ചെയ്തു കൊണ്ടിരുന്ന അണുകാവ്യരചന ഞാൻ ഈ വിജയദശമി നാളിൽ നിർത്തുന്നു. നിയമത്തിന്റെ വാൾ പിന്നിലുയരുമ്പോൾ ആനുകാലിക വിഷയങ്ങളിൽ പ്രതികരിച്ചെഴുതുന്ന അണുകവിതകൾ വളച്ചൊടിയ്ക്കപ്പെട്ട് അഞ്ചു വർഷം വരെ തടവു കിട്ടാം എന്നുള്ളതു കൊണ്ടും രണ്ടായിരത്തോളം കുടുംബങ്ങളുടെ പ്രതീക്ഷയായ സ്ഥാപനത്തിന്റെ ഉത്തരവാദിത്തമുള്ളതുകൊണ്ടും ഇതെന്റെ അവസാന അണുകാവ്യ പ്രതികരണം.
നിയമക്കുരുതി
കയ്യാമമിട്ടെന്റെ കണ്ണുകൾ കെട്ടി നീ
കണ്ഠക്കുരുക്കിട്ടു മൗനിയായ് മാറ്റുമ്പോൾ
കത്തിപ്പടരാത്ത തൂലികവർഗ്ഗത്തിന്റെ
കല്ലറക്കെട്ടിൽ തീരട്ടണുകാവ്യവും ….

Exit mobile version