‘വീട് പൊളിച്ചുമാറ്റണം’ കെഎം ഷാജിക്ക് കോര്‍പ്പറേഷന്റെ നോട്ടീസ്

കോഴിക്കോട്: ലീഗ് എംഎല്‍എ കെഎം ഷാജിയുടെ വീട് പൊളിച്ചുമാറ്റാന്‍ നോട്ടീസ്. കെട്ടിട നിര്‍മ്മാണ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ വീട് പൊളിച്ചുമാറ്റാന്‍ എംഎല്‍എയ്ക്ക് നോട്ടീസ് അയച്ചത്. പ്ലാനിലെ അനുമതിയേക്കാള്‍ വിസ്തീര്‍ണം കൂട്ടി വീട് നിര്‍മിച്ചതായി കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. നികുതി വെട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതാണ് കെഎം ഷാജിക്ക് തിരിച്ചടിയായത്.

കണ്ണൂര്‍ അഴീക്കോട് മണ്ഡലത്തിലെ ഒരു സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം കൈപ്പറ്റിയെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന കെഎം ഷാജി എംഎല്‍എയുടെ വീട് കഴിഞ്ഞ ദിവസം കോര്‍പ്പറേഷന്‍ അധികൃതര്‍ എത്തി അളന്നത്. ഇഡിയുടെ നിര്‍ദേശപ്രകാരമായിരുന്നു നടപടി. 3200 ചതുരശ്രയടിക്കാണ് കോര്‍പ്പറേഷനില്‍നിന്ന് അനുമതി എടുത്തത്. പക്ഷേ, 5500 ചതുരശ്രയടിയിലധികം വിസ്തീര്‍ണമുണ്ടെന്നാണ് അളവെടുപ്പില്‍ വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വീട് പൊളിച്ച് മാറ്റണമെന്ന് നോട്ടീസ് കൈമാറിയിരിക്കുന്നത്.

അഴീക്കോട് മണ്ഡലത്തിലെ സ്‌കൂളിന് പ്ലസ്ടു അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കെഎം ഷാജി കൈപ്പറ്റിയെന്ന് കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ വിജിലന്‍സിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് എംഎല്‍എയുടെ സാമ്പത്തികസ്രോതസ്സ് കണ്ടെത്താനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്.

മൂന്നാംനിലയില്‍ അധികനിര്‍മ്മാണം നടത്തിയെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ കണ്ടെത്തി. വീടിന് എത്ര വിലമതിക്കും എന്ന് റിപ്പോര്‍ട്ട് നല്‍കാനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രമേശ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം മാലൂര്‍കുന്നിനു സമീപത്തെ വീട് വ്യാഴാഴ്ച അളന്നു. 27ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൂന്നരക്കോടിയോളം മതിപ്പ് വില വീടിനുണ്ടെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

Exit mobile version