തകര്‍ത്തത് ഭൂമിയും വീടുമില്ലാത്ത പാവങ്ങളുടെ പ്രതീക്ഷ; അനില്‍ അക്കരയ്‌ക്കെതിരെ ഭവനരഹിതരുടെ സമരം രണ്ടാഴ്ച പിന്നിട്ടു

വടക്കാഞ്ചേരി: എംഎല്‍എ അനില്‍ അക്കരയ്‌ക്കെതിരെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ അനിശ്ചിതകാല സത്യഗ്രഹം രണ്ടാഴ്ച പിന്നിട്ടു. ഭൂമിയും വീടുമില്ലാത്ത നിര്‍ധന കുടുംബങ്ങള്‍ക്ക് സൗജന്യമായി ലഭിക്കേണ്ട വടക്കാഞ്ചേരി ലൈഫ്മിഷന്‍ ഭവന സമുച്ചയത്തിന്റെ നിര്‍മാണം വ്യാജപരാതിയിലൂടെ തടഞ്ഞ സംഭവിത്തിലാണ് അനില്‍ അക്കരയ്‌ക്കെതിരെ സത്യാഗ്രഹ സമരം.

ഭൂമിയും വീടുമില്ലാത്ത 140 നിര്‍ധനര്‍ക്ക് താമസസൗകര്യമൊരുക്കാനാണ് വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് നിര്‍മിക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍ യുഎഇ ആസ്ഥാനമായ റെഡ്ക്രസന്റ് ഗ്രൂപ്പാണ് സൗജന്യമായി വീട് നിര്‍മിച്ചുനല്‍കുന്നത്. സര്‍ക്കാരുമായി ഒരു സാമ്പത്തിക ഇടപാടുമില്ല.

എന്നാല്‍ പദ്ധതി അട്ടിമറിക്കാന്‍ ബിജെപിയെ കൂട്ടുപിടിച്ച് അനില്‍ അക്കര സിബിഐക്ക് പരാതി നല്‍കി. പദ്ധതിക്ക് സര്‍ക്കാര്‍ വിദേശ സഹായം സ്വീകരിച്ചുവെന്നായിരുന്നു പരാതി. ലൈഫ് മിഷന്‍ വിദേശ പണം കൈപ്പറ്റിയിട്ടില്ലെന്നത് വസ്തുതയാണ്.

പാവങ്ങളുടെ സ്വപ്നം അട്ടിമറിച്ച അനില്‍ അക്കരയുടെ നടപടിയില്‍ വ്യാപക രോഷമാണ് ഉയരുന്നത്. എംഎല്‍എയുടെ ഓഫീസിനു മുന്നിലെ സത്യഗ്രഹ സമരം 14–ാം ദിനം കര്‍ഷക തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം കെ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.

സിപിഐ എം ഏരിയ കമ്മിറ്റിയംഗം എം ജെ ബിനോയ് അധ്യക്ഷനായി. ലൈഫ് മിഷന്‍ ഗുണഭോക്താക്കളായ കുമരനെല്ലൂര്‍ പടിഞ്ഞാറേതില്‍ കുട്ടപ്പന്‍, വലിയകത്ത് സൈനബ, പൂവത്തിങ്കല്‍ സീനത്ത്, പട്ടികക്കാരന്‍ ഹസനാര്‍, കൊട്ടിലിങ്ങല്‍ ഷൈലജ, ഒന്നാംകല്ല് അരങ്ങത്ത് ഹസീന , വാലിപ്പറമ്പില്‍ രാധ, എങ്കക്കാട് രായിരത്ത് ഉദയകുമാരി, തെക്കീട്ടില്‍ സന്ധ്യാദേവി എന്നിവര്‍ സത്യഗ്രഹത്തില്‍ പങ്കെടുത്തു.

Exit mobile version