ഞാന്‍ പോയാല്‍ അനിയന് ആര് എന്ന് ചിന്തിച്ചു, അതിന് ശേഷം ഡോക്ടറെ കണ്ടു; ജീവിതത്തിലെ ദുരനുഭവം പങ്കുവെച്ച് സനൂഷ

”കോവിഡിന്റെ തുടക്കസമയം എല്ലാംകൊണ്ടും എനിക്ക് വളരെ ബുദ്ധിമുട്ടേറിയ സമയമായിരുന്നു, വ്യക്തിപരമായും തൊഴില്‍പരമായും ഒക്കെ എന്റെ ചിരി ഇല്ലാതായ ദിവസങ്ങളായിരുന്നു”വെന്ന് നടി സനുഷ തുറന്നുപറയുന്നു. വിഷാദരോഗത്തെ അതിജീവിച്ച അനുഭവം പങ്കുവെക്കുകയായിരുന്നു താരം.

ലോക്ഡൗണിലായ സമയം കടുത്ത മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയത്. അതിനെ അതിജീവിക്കാന്‍ വൈദ്യസഹായം തേടേണ്ടി വന്നുവെന്ന് സനൂഷ പറയുന്നു. ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകുന്നവര്‍ക്ക് തന്റെ വാക്കുകള്‍ ഒരു പ്രചോദനമാകട്ടെ എന്നുകരുതിയാണ് ഇതു തുറന്നുപറയാന്‍ തീരുമാനിച്ചതെന്നും സനൂഷ പറഞ്ഞു.

ആ സമയത്തെ എന്റെ ഉള്ളിലെ ഇരുട്ടും പേടിപ്പെടുത്തുന്ന നിശബ്ദതയും ഒക്കെ ആരോടു പറയുമെന്നോ എങ്ങനെ പറയുമെന്നോ അറിയില്ലായിരുന്നു. പക്ഷേ, ആ അനുഭവങ്ങളിലൂടെ ഞാന്‍ വളരുകയായിരുന്നു. ഡിപ്രഷന്‍, പാനിക്ക് അറ്റാക്ക്, എല്ലാം ഉണ്ടായിട്ടുണ്ട്. ആരോടും സംസാരിക്കാന്‍ തോന്നിയിരുന്നില്ല. പ്രത്യേകിച്ച് ഒന്നിനോടും താത്പര്യം തോന്നാത്ത അവസ്ഥയായിരുന്നുവെന്ന് സനുഷ കൂട്ടിച്ചേര്‍ത്തു.

ഒരു ഘട്ടത്തില്‍ എന്തെങ്കിലും തെറ്റ് ചെയ്തു പോയേക്കുമോ എന്നു പോലും ഭയപ്പെട്ടു. ജീവിതം അവസാനിപ്പിച്ചേക്കാമെന്നുവരെ തോന്നിയിരുന്നു. ഈ അവസ്ഥയില്‍ നിന്ന് ഓടിരക്ഷപെടുക എന്ന ഓപ്ഷന്‍ മാത്രമാണ് മുന്നില്‍ ഉണ്ടായിരുന്നത്.

അങ്ങനെ വളരെ അടുപ്പം ഉള്ളവരില്‍ ഒരാളെ മാത്രം വിളിച്ച്, ഞാന്‍ വരികയാണ് എന്നും പറഞ്ഞ് എന്റെ കാറുമെടുത്ത് പോയി, വയനാട്ടിലേക്ക്… ആളുകളൊക്കെ ഇപ്പോള്‍ കാണുന്ന ചിരിച്ചുകളിച്ചു നില്‍ക്കുന്ന എന്റെ ചിത്രങ്ങള്‍ അത്തരമൊരു അവസ്ഥയിലൂടെ കടന്നുപോയ്‌ക്കൊണ്ടിരുന്നപ്പോള്‍ എടുത്തതാണെന്ന് സനുഷ പറയുന്നു.

ഈ സംഭവം എന്റെ വീട്ടില്‍ പറയാന്‍ പേടിയായിരുന്നു. വീട്ടില്‍ ആരോടും പറയാതെ ഞാനൊരു ഡോക്ടറുടെ സഹായം തേടി. മരുന്നുകള്‍ കഴിച്ചുതുടങ്ങി. ഇനി വീട്ടില്‍ പറഞ്ഞാലും കുഴപ്പമില്ല എന്ന് തോന്നിയപ്പോള്‍ കാര്യം അവതരിപ്പിച്ചു. പ്രതീക്ഷിച്ച പോലെ തന്നെ ചെറിയ പൊട്ടലും ചീറ്റലുമൊക്കെ ഉണ്ടായി. നിനക്ക് പ്രശ്‌നങ്ങളൊന്നുമില്ല, ഞങ്ങളില്ലേ കൂടെ എന്നൊക്കെ പറഞ്ഞുവെന്ന് സനുഷ പറയുന്നു.

ചില ഘട്ടങ്ങളില്‍ ചിലതൊന്നും നമുക്ക് ആരോടും പറയാന്‍ കഴിയില്ല. ആ സമയത്ത് ഞാന്‍ എല്ലാ കാര്യങ്ങളും പങ്കുവെച്ചിരുന്നത് എന്റെ അനിയനോടാണ്. ഡോക്‌റുടെ അടുത്ത് പോയതുമൊക്കെ അവനോട് പറഞ്ഞിട്ടുണ്ട്. എന്നെ പിടിച്ചുനിര്‍ത്തിയൊരു ഫാക്ടര്‍ അവനാണ്.

ഞാന്‍ പോയാല്‍ അവനാര് എന്ന ചിന്തയാണ് ജീവിതം അവസാനിപ്പിക്കാമെന്ന ചിന്തയില്‍ എന്നെ പിന്തിരിപ്പിച്ചത്. പിന്നെ തിരിച്ചുവരാനാകുന്ന എല്ലാം ചെയ്തു. യോഗ, ഡാന്‍സ് എല്ലാം ചെയ്യാന്‍ തുടങ്ങി. യാത്രകള്‍ ചെയ്തു, കോവിഡ് മാനദണ്ഡങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടു തന്നെ… കാടിനോടും മലകളോടുമൊക്കെ സംസാരിച്ച് സമാധാനപരമായ അന്തരീക്ഷങ്ങളില്‍ സമയം ചെലവഴിച്ചുവെന്നും സനുഷ കൂട്ടിച്ചേര്‍ത്തു.

സുശാന്തിന്റെ മരണവാര്‍ത്തയൊക്കെ എന്നെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. ആരോടും സംസാരിക്കാനൊന്നും തോന്നാതെ, അത് ഞാന്‍ തന്നെയാണെന്ന് സങ്കല്പിച്ചിട്ടുണ്ട്. ഇപ്പോള്‍ മെഡിക്കേഷന്‍സ് ഒക്കെ മെല്ലെ നിര്‍ത്തി. മൂന്നു മാസത്തോളം വളരെ മോശം അവസ്ഥയിലൂടെയായിരുന്നു കടന്നുപോയിരുന്നത്. ജീവിതത്തെ വീണ്ടും സ്‌നേഹിക്കാന്‍ തുടങ്ങി. എന്നെക്കുറിച്ച് ഇപ്പോള്‍ എനിക്ക് അഭിമാനം തോന്നുന്നുണ്ട്, വിട്ടുകൊടുക്കാതിരുന്നതിന്..സനുഷ പറയുന്നു.

Exit mobile version