മഞ്ഞപ്പിത്തം ബാധിച്ച് രണ്ട് വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചു, എലിപ്പനി ബാധിച്ച് ഇപ്പോള്‍ അമ്മയും; പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ തനിച്ചായി അശ്വിനും അദ്വൈതും

കുട്ടനാട്: ഏക ആശ്രമായിരുന്ന അമ്മയെ കൂടെ നഷ്ടപ്പെട്ടതോടെ അശ്വിന്‍ രാജും അദ്വൈത് രാജും പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ തനിച്ചായി. കഴിഞ്ഞദിവസമാണ് അശ്വിന്‍ രാജിന്റെയും അദ്വൈത് രാജിന്റെയും അമ്മ മായ എലിപ്പനി ബാധിച്ച് മരിച്ചത്.

മഞ്ഞപ്പിത്തം ബാധിച്ച് 2 വര്‍ഷം മുന്‍പ് അച്ഛന്‍ മരിച്ചതോടെ എട്ട്, ഒന്ന് ക്ലാസുകളില്‍ പഠിക്കുന്ന അശ്വിന്‍ രാജിനും അദ്വൈത് രാജിനും ആശ്രയം അമ്മ മാത്രമായിരുന്നു. അമ്മ കൂടി പോയതോടെ കൈനകരി പഞ്ചായത്ത് 10ാം വാര്‍ഡില്‍ പണി പൂര്‍ത്തിയാകാത്ത പാടകശേരി വീട്ടില്‍ ഈ രണ്ടുകുട്ടികളും മാത്രമായി.

സ്റ്റുഡിയോയില്‍ ഫൊട്ടോഗ്രഫറായിരുന്നു അശ്വിന്‍ രാജിന്റെയും അദ്വൈത് രാജിന്റെയും അച്ഛന്‍ രാജുമോന്‍ (കുഞ്ഞുമണി). 2 വര്‍ഷം മുന്‍പ് രാജുമോന്‍ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചതോടെ കുടുംബം പുലര്‍ത്താനും കുട്ടികളെ പഠിപ്പിക്കാനും മായ തൊഴിലുറപ്പ് ജോലികള്‍ക്കും കൃഷിപ്പണിക്കും പോയി.

സ്വന്തമായി വീടില്ലാതിരുന്ന കുടുംബത്തിന് റീബില്‍ഡ് കേരള പദ്ധതിയില്‍ വീട് നിര്‍മാണം തുടങ്ങി. എന്നാല്‍ അതു പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ 8ന് ജോലി കഴിഞ്ഞെത്തിയതോടെയാണ് മായയ്ക്ക് അസ്വസ്ഥത തുടങ്ങിയത്. സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയെങ്കിലും ഭേദമായില്ല.

അതോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 3 ദിവസം വെന്റിലേറ്ററിലായി. എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റുന്നതിനിടെയായിരുന്നു മരണം.

Exit mobile version