തീവ്ര ഹിന്ദു വികാരം ആളിക്കത്തിക്കാന്‍ യോഗി കാസര്‍കോട്ടേക്ക്; സ്വീകരണം നല്‍കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍; മറുപടിയില്ലാതെ യുഡിഎഫ്

തീവ്ര ഹിന്ദുവികാരം ആളികത്തിച്ച് കേരളത്തിലടക്കം ബിജെപിയുടെ വളര്‍ച്ച ലക്ഷ്യം വെക്കുന്നതാണ് പരിപാടി.

കാസര്‍കോട്: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കാസര്‍കോട്ടെ പരിപാടിയില്‍ സ്വീകരണം നല്‍കാന്‍ മുന്‍നിരയില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് നേതാക്കള്‍. യോഗി പങ്കെടുക്കുന്ന ഹിന്ദുസമാജത്തിന്റെ സംഘാടക സമിതിയിലാണ് ലീഗ് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ ഉള്ളത്.

കോണ്‍ഗ്രസ് നേതാവായ ബദിയടുക്ക ഗ്രാമപഞ്ചായത്ത് അധ്യക്ഷന്‍ കെഎന്‍ കൃഷ്ണഭട്ടും മുസ്ലിം ലീഗ് നേതാവായ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെഎല്‍ പുണ്ടരികാക്ഷയുമാണ് സംഘാടക സമിതിയില്‍ ഭാരവാഹിത്വം വഹിക്കുന്നത്. തീവ്ര ഹിന്ദുവികാരം ആളികത്തിച്ച് കേരളത്തിലടക്കം ബിജെപിയുടെ വളര്‍ച്ച ലക്ഷ്യം വെക്കുന്നതാണ് പരിപാടി.

ഡിസംബര്‍ 16ന് കാസര്‍കോട് മുന്‍സിപ്പല്‍ സ്‌റ്റേഡിയത്തിലാണ് യോഗി ആദിത്യനാഥ് പങ്കെടുക്കുന്ന ഹിന്ദു സമാജോത്സവ്. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തീവ്ര ഹിന്ദു വികാരം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടിയുടെ സംഘാടക സമിതി വൈസ് ചെയര്‍മാന്‍മാരായാണ് കോണ്‍ഗ്രസിന്റെയും ദളിത് ലീഗിന്റെയും നേതാക്കളായ കൃഷ്ണഭട്ടും പുണ്ടരികാക്ഷയും പ്രവര്‍ത്തിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ബദിയടുക്കയില്‍ വിഎച്ച്പി നേതാവ് സ്വാതി സരസ്വതി പങ്കെടുത്ത ഹിന്ദുസമാജോത്സവത്തിലും കോണ്‍ഗ്രസ് നേതാവായ കൃഷ്ണഭട്ട് പങ്കെടുത്തിരുന്നു. ഹിന്ദു സമാജോത്സവിന്റെ സംഘാടക സമിതി ഭാരവാഹികളായി രണ്ട് നേതാക്കള്‍ പങ്കെടുക്കുന്നതോടെ യുഡിഎഫ് വെട്ടിലായിരിക്കുകയാണ്.

Exit mobile version