ഒരു നെല്ലിക്ക വലുപ്പത്തില്‍ ന്റെ കുഞ്ഞ് പോകുന്നത് കണ്ട് ഞാന്‍ കരഞ്ഞു; ജീവിതത്തില്‍ നേരിട്ടത് നിരവധി പരീക്ഷണങ്ങള്‍; ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് ഒരു കുറിപ്പ്

പരീക്ഷണങ്ങള്‍ നേരിട്ട് ജീവിതത്തില്‍ വിജയപാതയിലേക്ക് നടന്നുകയറിയ ഒരു യുവതിയുടെ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച കുറിപ്പാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ജീവിതം കടുത്ത പരീക്ഷണങ്ങളുടേത് കൂടിയാണ്. ഒന്നിനുപുറകെ ഒന്നായി ദുഃഖവും ബുദ്ധിമുട്ടുകളുമെല്ലാം വന്നുചേരും. എന്നാല്‍ ആ സമയം കരുത്തോടെ തരണം ചെയ്തു മുന്നോട്ടു പോയാല്‍ ഇരുള്‍ മാറി ജീവിതത്തില്‍ പ്രകാശം പരക്കുമെന്ന് പറയുകയാണ് കൃഷ്ണ ഋതു എന്ന യുവതി.

പങ്കുവച്ച കുറിപ്പ് വായിക്കാം;

ഒരുപാട് പരീക്ഷിച്ചാലും, ഈശ്വരന്‍ ഒരിക്കലും ഉപേക്ഷിക്കില്ല… എന്റെ അനുഭവത്തില്‍ നിന്ന്..

എന്റെ വീട് സ്വര്‍ഗമാണ്, ആ സ്വര്‍ഗത്തില്‍ നിന്നും 29th oct 2017 ല്‍ ഞാന്‍ സുമംഗലിയായി വേറൊരു സ്വര്‍ഗത്തില്‍ എത്തപ്പെട്ടു. ഒരുപാട് സന്തോഷങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും മിശ്രിതമായ കുടുംബജീവിതം ചക്കിക്കൊത്ത ചങ്കരന്‍ തന്നെ എന്ന് എല്ലാരും വിശേഷിപ്പിച്ചു. കല്യാണം കഴിഞ്ഞ് ഏഴാം മാസം ഒരു അതിഥി കൂടി വരുന്നുണ്ടെന്നു സന്തോഷപൂര്‍വം ഞങ്ങളറിഞ്ഞു.

Msc യുടെ അവസാന കാലഘട്ടത്തിലേക്കു കടക്കുന്ന സമയം. Exam, Lab, project, course viva ആകെ കിളിപോണ സമയം. അതിന്റെ ഇടയില്‍ എന്റെ നിര്‍ത്താതെ ഉള്ള ഛര്‍ദ്ദി. എതുകഴിച്ചാലും ഛര്‍ദ്ദിക്കുന്ന അവസ്ഥ. പച്ചവെള്ളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥ. ഒടുവില്‍ തൊണ്ട പൊട്ടി ചോര വന്നു. തലവേദന സഹിക്കാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. എന്റെ ഉള്ളിലുള്ള ജീവന് ഒന്നും കിട്ടുന്നില്ലല്ലോ എന്നുള്ള മനോവിഷമം എന്നെ ആകെ തളര്‍ത്തി. എങ്കിലും എന്റെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമാണ് എന്റെ ഉയര്‍ന്ന റാങ്കോടു കൂടിയുള്ള വിജയം. അതായിരുന്നു എന്റെ മനസ് മുഴുവന്‍. തലവേദന കാരണം തലയില്‍ തുണി വലിഞ്ഞു കെട്ടി കിടന്നു പഠിച്ചു.

അഞ്ചു മിനിറ്റ് പുസ്തകം നോക്കുമ്പോഴേക്കും തലകറങ്ങുന്ന ഞാന്‍ മൂന്നു മണിക്കൂര്‍ നീണ്ട പരീക്ഷ എങ്ങനെ എഴുതും എന്നത് ഒരു വെല്ലുവിളിയായി മാറി. പരീക്ഷ ദിവസം രാവിലെ ഹോസ്പിറ്റലില്‍ പോയി ഗ്ലൂക്കോസ് കേറ്റി കിടന്നു. അങ്ങനെ ഉച്ചയ്ക്ക് എക്‌സാം എഴുതി. ഈശ്വരാനുഗ്രഹം കൊണ്ട് തിയറി പരീക്ഷ നല്ല രീതിയില്‍ എഴുതാന്‍ സാധിച്ചു. ഇനി പ്രാക്ടിക്കല്‍ ആണ് ബാക്കി.

ജൂലൈ 15 2018, പുലര്‍ച്ചെ 3 മണി. കണ്ണുതുറന്നത് തന്നെ vomit ചെയ്യാനായിരുന്നു. ബാത്‌റൂമിലേക്ക് ഓടിയെങ്കിലും എത്തിയില്ല. റൂം ആകെ കുളമായി. ഏട്ടന്‍ ഓടിയതിന് ചീത്തയും പറഞ്ഞ് വായ കഴുകി തന്നു. ഞാന്‍ ആകെ തളര്‍ന്നു കിടന്നു. റൂം വൃത്തിയാക്കുന്ന ഏട്ടനെ നിറക്കണ്ണുകളോടുകൂടി നോക്കി കിടക്കാനേ എനിക്ക് കഴിഞ്ഞുള്ളൂ. രാവിലെ എഴുന്നേല്‍ക്കാന്‍ കൂടികഴിയാതെ വയ്യാതെ കിടന്നു ഞാന്‍. അമ്മ കഞ്ഞി കൊണ്ടുവന്നെങ്കിലും കഴിക്കാന്‍ സാധിച്ചില്ല. ഒരു സ്പൂണ്‍ കഴിച്ചതും vomit ചെയ്തു.

നല്ല മഴയുള്ള സമയം. Raincoat ഇടുന്നത് കണ്ട് ഞാന്‍ ഏട്ടനോട് എങ്ങോട്ടാണ് എന്ന് ചോദിച്ചു. Spicy ആയിട്ട് എന്തേലും വാങ്ങി വരാം എന്ന് പറഞ്ഞ് നെറ്റിയില്‍ ഒരുമ്മയും തന്ന് ഏട്ടന്‍ ടൗണിലേക്ക് പോയി. ഒരു മണിക്കൂറായിട്ടും ഏട്ടനെ കണ്ടില്ല. ഞാന്‍ മെല്ലെ എഴുന്നേറ്റ് മൊബൈല്‍ എടുത്തു. വിളിച്ചുനോക്കി. ഒരു തവണ വിളിച്ചു, എടുത്തില്ല. രണ്ടും മൂന്നും അങ്ങനെ 10 തവണ വിളിച്ചു. എടുക്കുന്നില്ല. ന്റെ ഹൃദയമിടിപ്പ് കൂടാന്‍ തുടങ്ങി. വീണ്ടും വിളിച്ചു. അപ്പോള്‍ എടുത്തത് അനിയനാണ്. ആ ചേച്ചി, ദാ വരുന്നു ;എന്ന് മറുപടി.

ആംബുലന്‍സിന്റെ സൗണ്ട് എനിക്ക് വ്യക്തമായി ഫോണിലൂടെ കേള്‍ക്കാമായിരുന്നു. ഞാന്‍ ചാടി എഴുന്നേറ്റ്, എങ്ങനെയോ അമ്മയുടെ അടുത്തെത്തി. അമ്മയുടെ കണ്ണ് നിറഞ്ഞിരിക്കുന്നു. ന്റെ ഏട്ടന് എന്ത് പറ്റി ഞാന്‍ അലറി കരഞ്ഞു. അമ്മ എന്നെ കെട്ടിപിടിച്ച് ഒന്നുമില്ല ഒന്നുമില്ല എന്ന് പറയുന്നുണ്ടായിരുന്നു. ബൈക്കില്‍ നിന്ന് ചെറുതായൊന്നു വീണു എന്ന് പറഞ്ഞു. എനിക്കിപ്പോള്‍ കാണണം ഞാന്‍ വാശി പിടിച്ചു.

ഹോസ്പിറ്റലില്‍ എത്തുന്നവരെ ഒരേ vomiting ആയിരുന്നു. ഓപ്പറേഷന്‍ കഴിഞ്ഞ് ഏട്ടനെ കൊണ്ട് വന്നു. ഒരൊറ്റ നോക്കെ ഞാനെന്റെ ഏട്ടനെ കണ്ടുള്ളൂ. തലകറങ്ങി വീണു പോയി ഞാന്‍. ബോധം വരുമ്പോള്‍ ഞാന്‍ അച്ഛന്റെ മടിയിലായിരുന്നു. ഏട്ടനെ നോക്കി. 2 കൈയിലും കാലിലും പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. സഹിക്കാന്‍ കഴിഞ്ഞില്ല എനിക്ക്. ഞാന്‍ ഉറക്കെ ഉറക്കെ ഏട്ടന്റെ നെഞ്ചില്‍ കിടന്ന് കരഞ്ഞു.

;പൊന്നു എനിക്കൊന്നുമില്ല, എക്‌സാം എഴുതണം നീ ഏട്ടന്‍ എന്നോട് പറഞ്ഞു. അങ്ങനെ ഏട്ടന്റെ ആവശ്യപ്രകാരം ഞാന്‍ practical exam ന് പഠിക്കാന്‍ തീരുമാനിച്ചു. പുസ്തകം തുറന്നെങ്കിലും എനിക്ക് പഠിക്കാന്‍ കഴിയുമായിരുന്നില്ല. എന്റെ മനസ് എന്റെ കൈവിട്ടു പോവുകയാണോ എന്ന് തോന്നിപോയ നിമിഷം. എഴുതി പഠിച്ച പേപ്പറുകളെല്ലാം ചുരുട്ടി മടക്കി. അച്ഛനും അമ്മയും രാത്രി മുഴുവന്‍ എനിക്ക് കാവലിരുന്നു.

ആ സമയത്ത് അച്ഛന്‍ പറഞ്ഞൊരു കാര്യം ഉണ്ട് . ഉണ്ണിക്ക് പറ്റിയത് temporary ആണ്. പക്ഷെ നീ പരീക്ഷ നേരെ എഴുതാതിരുന്നാല്‍ അത് അവന് permanent ആയിട്ടുള്ള സങ്കടം ഉണ്ടാക്കും ശരിയാണ്. ഞാന്‍ exam എഴുതി. 15 ദിവസത്തെ ആശുപത്രി വാസം കഴിഞ്ഞ് ഏട്ടനെ ഡിസ്ചാര്‍ജ് ചെയ്തു. ബസ് ഏട്ടനെ ഇടിച്ച് തെറുപ്പിക്കുകയാണ് ഉണ്ടായതെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. ഈശ്വരന്റെ പരീക്ഷണം തീര്‍ന്നിട്ടുണ്ടായിരുന്നില്ല.

മൂന്നാം മാസത്തി ന്റെ ചെക്കപ്പില്‍ കുഞ്ഞിന് heartbeat ഇല്ലാന്ന് ഞാനറിഞ്ഞു. കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ പോലും പുറത്ത് വന്നില്ല. മരവിച്ചു പോയി ഞാന്‍. വീണ്ടും ഹോസ്പിറ്റല്‍ വാസം. ബ്ലീഡിങ്ങിലൂടെ ഒരു നെല്ലിക്ക വലുപ്പത്തില്‍ ന്റെ കുഞ്ഞ് പോകുന്നത് കണ്ട് ഞാന്‍ നിലവിളിച്ച് കരഞ്ഞു. മാനസികനില താളം തെറ്റുമോ, എന്ന് എനിക്ക് തോന്നിപോയി. എന്നെ discharge ചെയ്യുമ്പോള്‍ ഞാന്‍ അപൂര്‍ണയായ പോലെ തോന്നി. വയറില്‍ കൈ വച്ച് കരഞ്ഞു കൊണ്ടേ ഇരുന്നു. അച്ഛന്റെയും ഏട്ടന്റെയും സപ്പോര്‍ട്ട് ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ശരിക്കും ഒരു പ്രാന്തിയായി മാറിയേനെ. ഇന്ന് ഞാന്‍ സന്തോഷവതിയാണ്. രണ്ടാം റാങ്കോടെ ഞാന്‍ Msc കംപ്ലീറ്റ് ചെയ്തു. ഏട്ടന്‍ ബൈക്ക് ഓടിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്ക് ഒരു കുട്ടികുറുമ്പനെയും ദൈവം തന്നു. ഒരുപാട് പരീക്ഷിച്ചാലും ഈശ്വരന്‍ ഒരിക്കലും ഉപേക്ഷിക്കില്ല

Exit mobile version