ചലനമറ്റ ചെറുമകനെ കെട്ടിപ്പിടിച്ച് കരഞ്ഞ് അമ്മൂമ്മ, നെഞ്ചുതകരുന്ന കാഴ്ച ; പതിനാലുകാരന് കണ്ണീരോടെ വിട നല്‍കി നാടും കാടും

വെള്ളറട: ആനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ് മരിച്ച പതിനാലുകാരന് നാടും കാടും കണ്ണീരോടെ വിട നല്‍കി. തെന്മല പേരയങ്കല്‍ ആറ്റരികത്തുവീട്ടില്‍ ഷിജുകാണിയാണ് മരിച്ചത്. പരുക്കേറ്റ സഹോദരന്‍ അലന്‍, സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍ ചികിത്സയിലാണ്.

വനവിഭങ്ങള്‍ ശേഖരിക്കുന്നതിനിടെയാണ് ആനക്കൂട്ടം എത്തിയത്. കൊമ്പൈയ്ക്കു സമീപം ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ചലനമറ്റ ചെറുമകനെ കെട്ടിപ്പിടിച്ച് അമ്മൂമ്മ പാറുക്കുട്ടി കാണിക്കാരി അലമുറയിട്ട കാഴ്ച കണ്ടുനിന്നവരെയും കരയിച്ചു.

അമ്പൂരി സെന്റ് തോമസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പൊതു ദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ അധ്യാപകരും സഹപാഠികളും ആദരാഞ്ജലി അര്‍പ്പിച്ചു. തുടര്‍ന്ന് വനം വകുപ്പിന്റെ ബോട്ടിലാണ് നെയ്യാര്‍ ജലസംഭരണിയിലൂടെ മൃതദേഹം വീട്ടിലെത്തിച്ചത്. തൊടുമല വാര്‍ഡിലെ ആദിവാസികള്‍ ഒന്നടങ്കം സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.

ഷിജുകാണിയുടെ കുടുംബത്തിന് ധനസഹായം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചുവെന്ന് സി.കെ,ഹരീന്ദ്രന്‍ എംഎല്‍എ അറിയിച്ചു. വനംമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. തുക അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം വേണമെന്നും ഇതിനായി കത്ത് നല്‍കിയിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.

Exit mobile version