ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: യൂട്യൂബ് വഴി അശ്ലീലം പ്രചരിപ്പിച്ച വിജയ് പി നായരെ വീട്ടില്‍ കയറി ആക്രമിച്ച കേസില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കം മൂന്ന് പേരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഭാഗ്യലക്ഷ്മിക്ക് പുറമേ ദിയ സന, ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ആണ് തള്ളിയത്.

നേരത്തെ മൂന്നുപേര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്ക് ജാമ്യം നല്‍കിയാല്‍ അത് നിയമം കൈയ്യിലെടുക്കുന്നവര്‍ക്ക് പ്രചോദനമാകുമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. യൂട്യൂബ് വഴി അശ്ലീലം പ്രചരിപ്പിച്ച വിജയ് പി നായരെ വീട്ടില്‍ കയറി മര്‍ദ്ദിച്ചെന്നും ലാപ്‌ടോപും മൊബൈല്‍ ഫോണും എടുത്തു കൊണ്ട് പോയെന്നുമാണ് കേസ്. അതിക്രമിച്ചു കടക്കല്‍, കൈയേറ്റം, ഭീഷണി, മോഷണം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് എഫ്‌ഐആര്‍.

സെപ്റ്റംബര്‍ 26നാണ് സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകളെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് യുട്യൂബര്‍ വിജയ് പി നായരുടെ ദേഹത്ത് നടിയും ഡബ്ബിങ്ങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയുടെ നേതൃത്വത്തില്‍ കരി ഓയില്‍ ഒഴിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തത്.

Exit mobile version