അച്ചടക്ക നടപടി: ഡോക്ടര്‍മാര്‍ക്ക് പിന്നാലെ നഴ്‌സുമാരും റിലേ സത്യാഗ്രസമരം തുടങ്ങി

തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്ക് പിന്നാലെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നഴ്‌സുമാരും റിലേ സത്യാഗ്രസമരം തുടങ്ങി. രോഗിയെ പുഴു അരിച്ച സംഭവത്തിലെ അച്ചടക്ക നടപടിക്ക് പുറമെ കൊവിഡ് ഡ്യൂട്ടി ഓഫ് റദ്ദാക്കിയതുമാണ് സമരത്തിന് കാരണം. ഒരു ദിവസത്തിനകം ഒത്ത് തീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നാണ് ഡോക്ടര്‍മാരുടേയും നഴ്‌സുമാരുടെയും മുന്നറിയിപ്പ്.

10 ദിവസം കൊവിഡ് ഡ്യൂട്ടി എടുത്താല്‍ 7 ദിവസം അവധി എന്ന ആനുകൂല്യം റദ്ദാക്കിയിരുന്നു. രോഗിയെ പുഴുവരിച്ച സംഭവത്തിലെ നടപടി പിന്‍വലിക്കുന്നതിനൊപ്പം ഈ തീരുമാനവും റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് കെജിഎന്‍യു അനിശ്ചിതകാല സമരം തുടങ്ങിയത്. ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന റിലേ നിരാഹാര സമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക് കടന്നു. നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ അരുണയെ തിരിച്ചെടുക്കാനാവശ്യപ്പെട്ടാണ് സമരം. ഇല്ലെങ്കില്‍ കൊവിഡ് ഇതര ഡ്യൂട്ടിയും ബഹിഷ്‌കരിക്കുമെന്നാണ് മുന്നറിയിപ്പ്.

അതേസമയം പ്രത്യേക അവധി റദ്ദാക്കല്‍ പ്രതികാര നടപടിയല്ലെന്നും കേന്ദ്ര മാനദണ്ഡമനുസരിച്ചാണ് തീരുമാനമെന്നുമാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്. ഇരുവിഭാഗവും നിലപാട് കടുപ്പിച്ച് നില്‍ക്കുന്നതോടെ സമരം ശക്തമായാല്‍ ആശുപത്രി പ്രവര്‍ത്തനങ്ങളെ ബാധിക്കുമോ എന്നാണ് വലിയ ആശങ്ക. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് രോഗി പുഴുവരിച്ച സംഭവത്തില്‍ കൊവിഡ് നോഡല്‍ ഓഫീസറെയും രണ്ട് ഹെഡ് നേഴ്സുമാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. നഴ്സുമാരുടെ സംഘടന ഇന്ന് കരിദിനം ആചരിക്കുന്നുണ്ട്.

Exit mobile version