പാലാരിവട്ടത്ത് ഇന്ന് മുതല്‍ ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും

കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം പൊളിച്ചു പണിയുന്നതിന്റെ ഭാഗമായി ഇന്ന് മുതല്‍ പാലാരിവട്ടത്ത് ഭാഗികമായി ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. പാലത്തിന്റെ അടിയിലൂടെയൂള്ള ക്രോസിങ് ഒഴിവാക്കിയാണ് നിയന്ത്രണം. ഇതോടെ കാക്കനാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളെയാണ് നിയന്ത്രണം ബാധിക്കുക.

പാലത്തിന്റെ ഇരുവശത്തുമായി 300 മീറ്റര്‍ അകലത്തില്‍ ദേശീയപാതയില്‍ പുതിയതായി അനുവദിച്ച യൂടേണുകള്‍ ഉപയോഗിച്ചാണ് ഇതുവഴിയുള്ള യാത്രക്കാര്‍ ഇനി മുതല്‍ യാത്ര ചെയ്യേണ്ടി വരിക. ഇതുമൂലമുള്ള ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ബദല്‍ റൂട്ടുകള്‍ ഉള്‍പ്പെടുത്തി പോലീസ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. അതേസമയം ദേശീയപാതയിലൂടെയുള്ള യാത്രകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താതെയാണ് പാലം പൊളിക്കുന്ന നടപടികള്‍ തുടരുക.

എറണാകുളത്ത് നിന്ന് കലൂര്‍ വഴി പാലാരിവട്ടം ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങള്‍ക്ക് പാലാരിവട്ടം ഇടപ്പള്ളി റോഡ് വഴി ദേശീയപാതയില്‍ പ്രവേശിക്കാം. ഇടപ്പള്ളി ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ക്ക് ഇടപ്പള്ളി തൃപ്പൂണിത്തുറ റോഡ് വഴി സിവില്‍ ലൈനിലേക്കും ബദല്‍ മാര്‍ഗം ഒരുക്കിയിട്ടുണ്ട്. കാക്കനാട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ക്ക് എറണാകുളത്തേക്കു പോകാന്‍ പാലച്ചുവട് വഴി പുതിയ റോഡിലേക്ക് പ്രവേശിക്കുന്ന വിധത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തില്‍ ഒരാഴ്ച പോലീസ് നിര്‍മാണ ജോലികള്‍ നടക്കുന്ന പൈപ്പ് ലൈന്‍ ജംഗ്ഷനില്‍ ഗതാഗതം നിയന്ത്രിക്കും. വിജയിച്ചാല്‍ സിഗ്‌നലുകള്‍ സ്ഥാപിക്കും. ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വേണ്ടി ഡിസിപി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം ഇന്ന് രാവിലെ പാലാരിവട്ടം പാലം സന്ദര്‍ശിക്കുന്നുണ്ട്. അതേസമയം പാലത്തിന് മുകളിലെ ഡിവൈഡറുകള്‍ നീക്കുന്ന പണികള്‍ പുരോഗമിക്കുകയാണ്. അടുത്ത ദിവസം മുതല്‍ ഇരുഭാഗത്തുമുള്ള പാരപ്പെറ്റുകള്‍ മുറിച്ചു മാറ്റും.

Exit mobile version