ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എംപിമാര്‍, അസത്യ പ്രചാരണം പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെ; സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കൊടിക്കുന്നില്‍ സുരേഷ്

കൊല്ലം: ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയല്ല എംപിമാര്‍ എന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തുറന്നടിച്ച് കൊടിക്കുന്നില്‍ സുരേഷ് എം.പി. എംപിമാര്‍ സ്ഥാനം രാജിവെച്ച് എംഎല്‍എമാരായി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് വ്യാജ പ്രചരണം നടക്കുന്നുണ്ടെന്നും അത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു.

നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്നു എന്ന പ്രചാരണം കോണ്‍ഗ്രസില്‍ ശക്തമാണ്. ഈ അസത്യ പ്രചാരണം പാര്‍ട്ടിക്കുള്ളില്‍നിന്നു തന്നെയാണ് നടക്കുന്നതെന്നും പാര്‍ട്ടിയിലെ ഒരു കൂട്ടം ആളുകളാണ് ഇത്തരം വാര്‍ത്തകള സൃഷ്ടിച്ച് അപകീര്‍ത്തിപ്പെടുത്തുന്നതെന്നും കൊടിക്കുന്നില്‍ വ്യക്തമാക്കി.

താന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിലെ ഒരു എം.പിയും നിയമസഭയിലേക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെയോ കെ.പി.സി.സിയെയോ സമീപിച്ചിട്ടില്ല. ഇങ്ങനെ ഒരു ആരോപണം അഴിച്ചുവിട്ട്, ജനങ്ങള്‍ക്കിടയില്‍ അല്ലെങ്കില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഞങ്ങള്‍ക്ക് അപഖ്യാതി ഉണ്ടാക്കുന്നുവെന്നും അപകീര്‍ത്തിപ്പെടുത്തുന്ന പ്രവര്ത്തനങ്ങളാണ് നിര്ഭാഗ്യവശാല്‍ ചില കേന്ദ്രങ്ങളില്‍നിന്ന് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

പാര്‍ട്ടി പുനഃസംഘടനയില്‍ താന് നിര്‍ദേശിച്ചവരെ പരിഗണിച്ചിട്ടില്ല. ഇതിനെതിരെ പാര്‍ട്ടി നേതൃത്വത്തിനും ഹൈക്കമാന്‍ഡിനും പരാതി നല്കിയിട്ടുണ്ടെന്നും പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗത്തെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് ഈ ഭാരവാഹി പട്ടികയില്‍ ലഭിക്കേണ്ടിയിരുന്ന ആനുപാതിക പ്രാതിനിധ്യം ലഭിച്ചിട്ടില്ല എന്ന പരാതി താന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ടെന്നും കൊടിക്കുന്നില്‍ വിശദീകരിച്ചു.

താന്‍ കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു എന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതമാണ്. ദേശീയ നേതൃത്വം ആവശ്യപ്പെടും വരെ ഈ സ്ഥാനത്തു തുടരാനാണ് തന്റെ ഉദ്ദേശമെന്നും കൊടിക്കുന്നില്‍ സുരേഷ് വ്യക്തമാക്കി.

Exit mobile version