‘മതനിരപേക്ഷ ഇന്ത്യയുടെ മരണമണി, ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധം’;കേസ് അട്ടിമറിച്ചതില്‍ ഒന്നാം പ്രതി കോണ്‍ഗ്രസ്സ്: ബാബരി വിധിയില്‍ ഡിവൈഎഫ്‌ഐ

തിരുവനന്തപുരം:ബാബ്റി മസ്ജിദ് തകര്‍ത്തില്‍ ഗൂഢാലോചനയുണ്ടായിരുന്നോ എന്ന് പരിശോധിച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിട്ട ലഖ്നൗ കോടതിയുടെ വിധിയെ വിമര്‍ശിച്ച് ഡിവൈഎഫ്‌ഐ. ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധമാണ് വിധി, മതനിരപേക്ഷ ഇന്ത്യയുടെ മരണമണിയാണെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ത്ത കേസ്
അട്ടിമറിച്ചതില്‍ ഒന്നാം പ്രതി കോണ്‍ഗ്രസ്സാണെന്നും പള്ളി പൊളിക്കാനും കേസിലെ പ്രതികളെ രക്ഷിക്കാനും കൂട്ടു നിന്നത് കോണ്‍ഗ്രസ്സാണെന്നും ഡിവൈഎഫ്‌ഐ ആരോപിച്ചു.
ബിജെപിക്കും കോണ്‍ഗ്രസ്സിനും മാപ്പില്ലെന്നും ഡിവൈഎഫ്‌ഐ പറഞ്ഞു.

കാല്‍ നൂറ്റാണ്ട് പഴക്കമുള്ള കേസിലാണ് ലക്‌നൗ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പുറപ്പെടുവിച്ചത്. ബാബറി മസ്ജിദ് പൊളിച്ച കേസില്‍ എല്‍കെ അദ്വാനിയും മുരളി മനോഹര്‍ ജോഷിയും ഉള്‍പ്പെടെ 32 പ്രതികളെയാണ് ലക്നൗ കോടതി വെറുതെ വിട്ടത്. തെളിവുകളുടെ അഭാവത്തിലാണ് കേസിലെ എല്ലാ പ്രതികളേയും കോടതി വെറുതെ വിട്ടത്. മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നുമാണ് കോടതി പറഞ്ഞത്. പള്ളി പൊളിച്ചതിന് തെളിവായി നല്‍കിയ ദൃശ്യങ്ങളും കോടതി തള്ളി.

സിബിഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ യാദവാണ് രണ്ടായിരം പേജുള്ള വിധി പുറപ്പെടുവിച്ചത്. 2001-ല്‍ ഗൂഡാലോചന കുറ്റത്തില്‍ നിന്ന് അദ്വാനി ഉള്‍പ്പടെയുള്ളവരെ അലഹാബാദ് ഹൈക്കോടതി ഒഴിവാക്കിയിരുന്നു. അത് റദ്ദാക്കിയ സുപ്രീംകോടതി കേസില്‍ എല്ലാ പ്രതികളും വിചാരണ നേരിടണമെന്ന് 2017-ല്‍ വിധിച്ചു. വിചാരണക്കായി പ്രത്യേക കോടതിയും രൂപീകരിച്ചു.354 സാക്ഷികളെ വിസ്തരിച്ചു. ആയിരക്കണക്കിന് രേഖകള്‍ പരിശോധിച്ചു.

ഇന്ത്യയുടെ മതേതരമൂല്യങ്ങള്‍ക്കേറ്റ കനത്ത ആഘാതമായിരുന്നു 1992 ഡിസംബര്‍ 6-ലെ ബാബ്റി മസ്ജിദ് തകര്‍ത്ത സംഭവം.രാമജന്മ ഭൂമിയാണെന്ന് അവകാശപ്പെട്ടാണ് ഒരു കൂട്ടം ഹിന്ദുത്വവാദികള്‍ അയോധ്യയിലെ ബാബരിയില്‍ സ്ഥിതി ചെയ്തിരുന്ന മസ്ജിദ് തകര്‍ത്തത്.

Exit mobile version