ഇടുക്കിയില്‍ വ്യാജമദ്യം കഴിച്ച് മൂന്നു പേര്‍ ആശുപത്രിയില്‍; നില ഗുരുതരം, രണ്ട് പേരുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടു

ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് വ്യാജമദ്യം കഴിച്ച മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ കാഴ്ച ശക്തി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കാഴ്ച നഷ്ടപ്പെട്ട ഒരാളുടെ ഭാര്യയാണ് ഇക്കാര്യം പോലീസില്‍ അറിയിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ നില ഗുരുതരമാണെന്നാണ് ലഭിക്കുന്ന വിവരം.

രണ്ടുപേരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാളെ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ചിത്തരപുരത്തെ സ്വകാര്യ ഹോംസ്റ്റേയില്‍ വെച്ചാണ് ഇവര്‍ വ്യാജ മദ്യം കഴിച്ചത്. ഹോംസ്റ്റേ ഉടമ തങ്കച്ചന്‍, സഹായി ജോബി, മനോജ് എന്നിവരാണ് മദ്യം കഴിച്ചത്. വാറ്റുചാരായമാണെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തില്‍ വെള്ളത്തൂവല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

തൃശ്ശൂര്‍ സ്വദേശിയായ മനോജും കുടുംബവും കഴിഞ്ഞ ഞായറാഴ്ച ഇവിടെ താമസിക്കാനെത്തിയിരുന്നു. ഇയാള്‍ കൊണ്ടുവന്ന മദ്യമാണ് ഹോം സ്റ്റേ ഉടമയും സഹായിയും ചേര്‍ന്ന് കഴിച്ചത്. തേനില്‍ ചേര്‍ത്ത് മദ്യം കഴിച്ച് കുറച്ചുസമയത്തിനുള്ളില്‍ ഇവരുടെ ആരോഗ്യ നില വഷളാവുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ അടിമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തങ്കച്ചന്‍, ജോബി എന്നിവരുടെ നില ഗുരുതരമായതിനെ തുടര്‍ന്ന് ഇവരെ തിങ്കളാഴ്ച ഉച്ചയോടെ കോലഞ്ചേരി ആശുപത്രിയിലേക്ക് മാറ്റി. മനോജ് അങ്കമാലി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. മനോജിന്റെയും ജോബിയുടെയും കണ്ണിന്റെ കാഴ്ചയ്ക്ക് കുഴപ്പമുണ്ടെന്നാണ് വിവരം. ഇവരില്‍ ഒരാളുടെ ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയത്.

Exit mobile version