ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവം; അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്

മലപ്പുറം: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് യുവതിയുടെ രണ്ട് ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മലപ്പുറം ജില്ലാ മെഡിക്കല്‍ ഓഫീസറും ജില്ലാ പോലീസ് മേധാവിയും വിശദമായ അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ പ്രത്യേകം ആവശ്യപ്പെട്ടു.

കൊണ്ടോട്ടി സ്വദേശി എന്‍സി മുഹമ്മദ് ശരീഫ് – ഷഹ്ല തസ്‌നി ദമ്പതികളുടെ കുഞ്ഞുങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വെച്ച് മരിച്ചത്. വിവിധ ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതാണ് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയെത്തിയത്. പിന്നീട് കോട്ടപറമ്പ് ആശുപത്രിയിലെത്തി.

തുടര്‍ന്ന് ഓമശേരിയിലെ സ്വകാര്യാശുപത്രിയിലെത്തി. മൂന്നിടത്തും ചികിത്സ നിഷേധിക്കപ്പെട്ടു. കൊവിഡിന്റെ പേരിലാണ് ചികിത്സ നിഷേധിച്ചതെന്നാണ് ആരോപണം.പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Exit mobile version