ലൈഫ് മിഷനെ സംബന്ധിച്ചുള്ള സിബിഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവും; സിപിഎം

തിരുവനന്തപുരം: ലൈഫ് മിഷനെ സംബന്ധിച്ച് കോണ്‍ഗ്രസ് എംഎല്‍എയുടെ പരാതിയില്‍ കേസെടുത്ത സിബിഐ നടപടി അസാധാരണവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് സിപിഎം. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷിക്കുമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യ പ്രസ്താവന നടപ്പിലാക്കിയമട്ടിലാണ് സിബിഐ പ്രവര്‍ത്തിച്ചത്. ഈ നടപടി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

രാവിലെ ബിജെപി പ്രസിഡന്റ് സുരേന്ദ്രന്‍ പ്രഖ്യാപിച്ച കാര്യമാണ് മണിക്കൂറുകള്‍ക്ക് ശേഷം പ്രതിപക്ഷ നേതാവും ആവര്‍ത്തിച്ചത്. കോണ്‍ഗ്രസ് എംഎല്‍എ നല്‍കിയ പരാതിയിലാണ് സാധാരണ കീഴ്വഴക്കങ്ങള്‍ ലംഘിച്ച് സിബിഐ കേസെടുത്തിരിക്കുന്നത്. കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ഏതറ്റം വരെ പോയിരിക്കുന്നു എന്നതിന്റെ തെളിവാണിത്. അഖിലേന്ത്യാതലത്തില്‍ സിബിഐക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന കോണ്‍ഗ്രസ് കേരളത്തില്‍ സിബിഐയുടെ സ്തുതിപാഠകരാണെന്നതും ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്, ലീഗ് നേതാക്കള്‍ പ്രതികളായ ടൈറ്റാനിയം, മാറാട് കേസുകള്‍ വര്‍ഷങ്ങളായിട്ടും സിബിഐ ഏറ്റെടുക്കാത്തതും ഈ അവിശുദ്ധ സഖ്യത്തിന്റെ തീരുമാന പ്രകാരമാണെന്നും സിപിഎം പറഞ്ഞു.

സാധാരണ ഗതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് സിബിഐ അന്വേഷണം ഏറ്റെടുക്കുന്നത്. സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടേയോ വിധികളുടെ അടിസ്ഥാനത്തിലും സംസ്ഥാനങ്ങളില്‍ നടന്ന കുറ്റകൃത്യങ്ങളെ സംബന്ധിച്ച് സിബിഐക്ക് അന്വേഷണം നടത്താം. ഇവിടെ ഫെറ കേന്ദ്ര നിയമമാണെന്ന സാങ്കേതികത്വത്തില്‍ നടത്തിയ ഇടപെടല്‍ യഥാര്‍ത്ഥത്തില്‍ നിയമവിരുദ്ധവും അധികാര ദുര്‍വിനിയോഗവുമാണ്. സമീപകാലത്ത് സൃഷ്ടിക്കപ്പെട്ട വിവാദങ്ങളെ സംബന്ധിച്ച് ഏതന്വേഷണവും ആകാമെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരും എല്‍ഡിഎഫും സ്വീകരിച്ചിട്ടുള്ളത്. എന്നാല്‍, അത് സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നടപടി ആകുന്നത് ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നു സിപിഎം പ്രസ്താവനയില്‍ പറഞ്ഞു.

Exit mobile version