പാവപ്പെട്ടവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരും; ആരോപണങ്ങളെ ഭയമില്ല, ധൈര്യപൂര്‍വം മുന്നോട്ടു പോകുമെന്ന് എംഎ യൂസഫലി

സമന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്ത നല്‍കിയവരോടു ചോദിക്കണം. ഇതുകൊണ്ടൊന്നും യൂസഫലിയെ ഭയപ്പെടുത്താന്‍ കഴിയില്ല

ma-yusuf-ali

ദുബായ്: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ തള്ളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. സമൂഹമാധ്യമങ്ങളില്‍ വരുന്ന ആരോപണങ്ങളെ ഭയമില്ല, പാവപ്പെട്ടവര്‍ക്ക് വേണ്ടി നിലകൊള്ളുമ്പോള്‍ പല ആരോപണങ്ങളും ഉയരുമെന്നും ഇത്തരം ആരോപണങ്ങളെ അവഗണിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.

ലൈഫ് മിഷന്‍ അഴിമതി കേസില്‍ ഇഡി സമന്‍സ് അയച്ചോ എന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു യുസഫലി. സമന്‍സ് സംബന്ധിച്ച കാര്യങ്ങള്‍ വാര്‍ത്ത നല്‍കിയവരോടു ചോദിക്കണം. ഇതുകൊണ്ടൊന്നും യൂസഫലിയെ ഭയപ്പെടുത്താന്‍ കഴിയില്ല. സമൂഹമാധ്യമങ്ങളില്‍ എന്റെ കുടുംബത്തെ അടക്കം അപമാനിക്കുന്നവരുണ്ട്. അത് അവരുടെ സ്വാതന്ത്ര്യം. നിയമപരമായി നേരിടേണ്ടതുണ്ടങ്കില്‍ അത് ലുലുവിന്റെ ലീഗല്‍ വിഭാഗം നോക്കിക്കോളുമെന്നും അദ്ദേഹം പറഞ്ഞു.

ഈ ആരോപണങ്ങള്‍ ഇപ്പോള്‍ ചെയ്യുന്ന പ്രവൃത്തികളില്‍ നിന്നും നിക്ഷേപ സംരംഭങ്ങളില്‍ നിന്നും തന്നെ പിന്തിരിപ്പിക്കില്ലെന്നും ആരോപണങ്ങള്‍ക്കെതിരെ ധൈര്യപൂര്‍വം മുന്നോട്ടു പോകും. സമൂഹമാധ്യമങ്ങളില്‍ പറയുന്നത് തന്നെയും ലുലുവിനെയും ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 310 കോടി രൂപ ഇന്ത്യയ്ക്ക് പുറത്തും 25 കോടി രൂപ ഇന്ത്യയ്ക്ക് ഉള്ളിലും ഒരു മാസം ശമ്പളമായി ലുലു ഗ്രൂപ്പ് നല്‍കുന്നുണ്ട്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതു കൊണ്ട് ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍നിന്നു പിന്മാറാനും മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ തെളിവുകള്‍ നശിപ്പിക്കാനും 30 കോടി രൂപ വാഗ്ദാനം ചെയ്ത് ഇടനിലക്കാരന്‍ വിജേഷ് പിള്ള സമീപിച്ചതായാണ് കേസിലെ പ്രതി സ്വപ്ന സുരേഷ് കഴിഞ്ഞദിവസം ആരോപിച്ചത്.

അനുസരിച്ചില്ലെങ്കില്‍ വകവരുത്തുമെന്നു പറയാന്‍ എം.വി.ഗോവിന്ദന്‍ നിര്‍ദേശിച്ചെന്നും യുഎഇയിലെയോ കേരളത്തിലെയോ വിമാനത്താവളങ്ങളില്‍ യൂസഫലിയുടെ സ്വാധീനം ഉപയോഗിച്ചു കള്ളക്കേസില്‍ കുടുക്കുമെന്ന് വിജേഷ് പിള്ള ഭീഷണിപ്പെടുത്തിയതായും സ്വപ്ന ആരോപിച്ചിരുന്നു.

Exit mobile version